തിരുവനന്തപുരം: വിജയദശമി ദിനത്തിൽ വിദ്യാരംഭ വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആചാര്യന്റെ സ്ഥാനത്ത്. മുഖ്യമന്ത്രിയുടെ പി.എ സുനീഷിന്റെ മകൾ നേഹ, ഗൺമാൻ അജേഷിന്റെ മകൾ നിയ, മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിന്റെ മകൾ ഫിദൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലുള്ള സിദ്ധാർത്ഥിന്റെ മകൾ കനി എന്നിവരാണ് മുഖ്യമന്ത്രിയുടെ മടിയിലിരുന്ന് ആദ്യക്ഷരം കുറിച്ചത്. മക്കളെ എഴുത്തിനിരുത്തണമെന്ന പേഴ്‌സണൽ സ്റ്റാഫിലുള്ളവരുടെ ആഗ്രഹത്തിന് മുന്നിൽ മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ക്ലിഫ് ഹൗസിലെ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ മുഖ്യമന്ത്രി എഴുത്തിനിരുത്തിയിരുന്നു.
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയ ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ച് ദിവസങ്ങൾക്കകം തുറന്നു പ്രവർത്തിക്കാൻ പോകുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാമെന്നും മഹാനവമി-വിജയദശമി ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |