പന്തളം : തോട്ടിലെ കുത്തൊഴുക്കിലേക്ക് വീണ കാറിൽ കുടുങ്ങിയ ഗൃഹനാഥനെ കാറിന്റെ ചില്ല് ഏറിഞ്ഞുടച്ച് ഓട്ടോഡ്രൈവർ രക്ഷപ്പെടുത്തി. പൂഴിക്കാട് കിഴക്കേടത്തു വടക്കേതിൽ ഗ്രെയ്സ് വില്ലയിൽ കെ. ജോർജ്കുട്ടിക്ക് (68) ആണ് ഓട്ടോ ഡ്രൈവർ കായംകുളം ഒന്നാംകുറ്റി പുത്തൻവീട്ടിൽ നിധീഷ് കുമാറി (40)ന്റെ അത്ഭുതപ്രവർത്തിയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
ഇന്നലെ രാവിലെ ഏഴേകാലോടെയാണ് സംഭവം. പന്തളത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ കളിക്കാൻ സ്വന്തം കാറിൽ പോകുകയായിരുന്നു ജോർജ്കുട്ടി. തോണ്ടുകണ്ടം - താവളത്തിൽപ്പടി ബണ്ട് റോഡിൽ നിന്ന് പറന്തൽ - ഐരാണിക്കുഴി വലിയതോട്ടിലേക്ക് നിയന്ത്രണംവിട്ട കാർ വീഴുകയായിരുന്നു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് താവളത്തിൽപ്പടിയിൽ ഓട്ടം പോയി മടങ്ങുകയായിരുന്നു ഇൗ സമയം നിധീഷ്.
മുക്കാൽ ഭാഗത്തിലേറെ മുങ്ങിയ കാറിനുള്ളിൽ ലൈറ്റ് കണ്ടതോടെ അകത്ത് ആളുണ്ടെന്നു മനസിലാക്കിയ നിധീഷ് സമീപത്തു നിന്നു വലിയ കല്ലെടുത്ത് കാറിന്റെ പിന്നിലെ ചില്ല് എറിഞ്ഞുടച്ചു. ചില്ല് തകർന്ന വിടവിലൂടെ പുറത്തു കടന്ന ജോർജ്കുട്ടി ഒഴുക്കിൽപ്പെട്ടു. ഉടൻ സമീപത്തു വെട്ടിയിട്ടിരുന്ന തെങ്ങോല ഇട്ടുനൽകി കരയ്ക്ക് കയറ്റുകയായിരുന്നു. 11 മണിയോടെ ക്രെയിൻ എത്തിച്ച് കാറും കരയ്ക്ക് കയറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |