തിരുവനന്തപുരം: പേമാരിയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ നിന്ന് മൂന്ന് മൃതദേഹം കൂടി ലഭിച്ചു. ഇവ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവിടെ തെരച്ചിൽ തുടരുകയാണ്. എട്ടുപേരെ കാണാതായ ഇടുക്കിയിലെ കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങി. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഡോഗ് സ്വകാഡും എത്തിയിട്ടുണ്ട്. എട്ടുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാറിൽ ഏഴ് വീടുകൾ പൂർണമായും തകർന്നു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങളെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന പേരമാരിയുടെ ശക്തി കുറഞ്ഞു. ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ന്യൂനമർദ്ദം ദുബലമായതാണ് മഴയുടെ തീവ്രത കുറയാൻ കാരണം.
പേമാരി കനത്ത നാശം വിതച്ച കോട്ടയത്ത് ഇപ്പോഴും മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്.വടക്കൻ കേരളത്തിൽ ഉച്ചവരെയും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം.മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മലയോര മേഖലകളില്‍ കനത്ത ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഗതാഗത, വൈദ്യുത ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. പലയിടങ്ങളിലും റോഡുകളിൽ നിന്ന് കല്ലും മരങ്ങളും മാറ്റി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |