കൊച്ചി: ഗാർഹിക പീഡനങ്ങൾക്ക് ഇരയായവരെ പാർപ്പിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ അഭയകേന്ദ്രങ്ങൾ (ഷെൽട്ടർ ഹോം) കൂടുതൽ ജില്ലകളിലേയ്ക്ക്. സ്ത്രീകളെയും പത്തുവയസിൽ താഴെയുള്ള കുട്ടികളെയുമാണ് ഇവിടെ താമസിപ്പിക്കുക.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്, പത്തനംതിട്ട ജില്ലകളിലായി 11 ഷെൽറ്റർ ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലേക്കുള്ള ഏഴ് പ്രൊപ്പോസലുകൾ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
ഒരു കേന്ദ്രത്തിൽ 30 പേർ
അഭയകേന്ദ്രത്തിൽ 30 പേർക്കാണ് താമസസൗകര്യം. ഗാർഹിക പീഡനം മൂലമെത്തുന്നവർക്ക് രണ്ടുവർഷം വരെ താമസിക്കാം. തൊഴിലധിഷ്ഠിത പരിശീലനവും നൽകും. കുട്ടികളുമായെത്തുന്നവർക്ക് അവരുടെ വിദ്യാഭ്യാസവും സർക്കാർ ഉറപ്പാക്കും. പത്തുവയസു കഴിഞ്ഞാൽ ആൺകുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും. കേസ് തീർന്നാൽ വീട്ടിലേക്ക് മടക്കി അയയ്ക്കും.
ജില്ലാ വനിതാ ശിശുവികസന വകുപ്പിലൂടെയോ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, ലീഗൽ സർവീസ് അതോറിറ്റി, വിവിധ സർവീസ് സെല്ലുകൾ എന്നിവ മുഖേനയെത്തുന്നവർക്കും ഇവിടെ താമസിക്കാം. എല്ലായിടത്തും കൗൺസലറുടെ സേവനവും ലഭിക്കും.
5,237 കേസുകൾ
2015ലാണ് അഭയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഭക്ഷണം, കൗൺസിലിംഗ്, താമസം, വസ്ത്രം, വൈദ്യസഹായം എന്നിവയെല്ലാം സൗജന്യം. 2021 മാർച്ച് വരെ 5,237 പേരാണ് ഗാർഹിക അതിക്രമത്തിനിരയായി അഭയകേന്ദ്രങ്ങളിൽ എത്തിയത്. ഇതിൽ 3,212 സ്ത്രീകളും 2,025 കുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേരെത്തിയത് കൊല്ലം ജില്ലയിൽ നിന്നാണ്.
മൂന്നു വർഷത്തെ പ്രവർത്തന പരിചയമുള്ള എൻ.ജി.ഒകൾക്കാണ് അഭയകേന്ദ്രങ്ങളുടെ ചുമതല നൽകുക. ആവശ്യമുള്ള ചില ജില്ലകളിൽ ഒന്നിൽ കൂടുതൽ ഷെൽട്ടർ ഹോമുകൾ ആരംഭിക്കും. അപേക്ഷകർക്ക് 30 പേർക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങൾ ഉണ്ടാകണം.
അനിറ്റ എസ്.ലിൻ,അസിസ്റ്റന്റ് ഡയറക്ടർ, വനിത ശിശു വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |