ന്യൂഡൽഹി: അതിർത്തിക്കപ്പുറത്ത് ചൈന അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങൾ പോലും സെക്കൻഡുകൾക്കുള്ളിൽ മണത്തറിയാൻ ഇന്ത്യൻ സൈന്യത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. ഇന്ത്യയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഇസ്രയേൽ നിർമ്മിതമായ അത്യന്താധുനിക ഹെറോൺ ഡ്രോണുകളാണ് ഇതിന് സഹായിക്കുന്നത്. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലുതന്നെയാണ് ഹെറോൺ ഡ്രോണുകൾ. മോദി സർക്കാർ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയ ഡ്രോണുകൾ സ്വന്തമാക്കിയത്.
നിരീക്ഷണത്തിനായി 30,000 അടി ഉയരത്തിൽ പറക്കാൻ കഴിവുള്ള ഹെറോൺ ഡ്രോണുകൾക്ക് ഭൂപ്രകൃതിയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും തത്സമയം പകര്‍ത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് എത്തിച്ചു നല്‍കാൻ കഴിയും. ഇത്രയും ഉയരത്തിലാണെങ്കിലും ഭൂമിയിലെ ചെറിയ വസ്തുക്കൾ പോലും ഹെറോണിന്റെ കണ്ണിൽപ്പെടും. രാവും പകലും ഒരുപോലെ പ്രവർത്തിക്കുന്ന കാമറകളാണ് പ്രധാന ശക്തി. എത്ര മോശം കാലാവസ്ഥയായാലും അണുവിടെ തെറ്റാതെ കൃത്യമായുള്ള നിരീക്ഷണത്തിന് ഇത് സഹായിക്കും.
470 കിലോഗ്രാം ഭാരമുള്ള ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഇവ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. ആവശ്യമെങ്കിൽ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരിച്ചെത്താനും ഇവയ്ക്ക് കഴിയും. ആന്റി ജാമിംഗ് ശേഷിയും ഉണ്ട്. ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്.ഇന്ത്യക്ക് പുറമേ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇവ ഉപയോഗിക്കുന്നുണ്ട്.
ലഡാക്ക് അതിർത്തിയിൽ വീണ്ടും ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം പ്രകടമായ സാഹചര്യത്തിലാണ് സൈന്യത്തിന് ഹെറോൺ ഡ്രോണുകൾ വാങ്ങാനുള്ള അനുമതി കൊടുത്തത്. ചൈനയുടെ അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |