കൽപ്പറ്റ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂർ ഡി.എസ്.സി (ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്) സെന്ററിൽ നിന്നെത്തിയ സേന ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നതിനാണ് 29 പേരടങ്ങുന്ന സേന ജില്ലയിലെത്തിയത്. കൽപ്പറ്റ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, പനമരം ട്രൈബൽ കോളനികൾ, ക്യാമ്പ് തുടങ്ങാൻ സാധിക്കുന്ന സ്‌കൂളുകൾ എന്നിവിടങ്ങളിലായിരുന്നു സേനയുടെ സന്ദർശനം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഫയർ സ്റ്റേഷനിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പരിചയപ്പെടുന്നതിനും, മാറ്റിപ്പാർപ്പിക്കേണ്ട കോളനികൾ പരിശോധിക്കുന്നതിനുമായിരുന്നു വില്ലേജ് ഓഫീസർ, ഫയർ ഓഫീസർ എന്നിവരുടെ സഹകരണത്തോടെയുള്ള സന്ദർശനം. നിലവിൽ സേന താമസിക്കുന്ന മീനങ്ങാടി ഡി.ടി.പി.സി സെന്ററിൽ മോക്ക്ഡ്രില്ലും നടത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പരിശീലനമായാണ് മോക്ക്ഡ്രിൽ നടത്തിയത്. കഴിഞ്ഞ ദിവസം സേന മേധാവി ലഫ്. കേണൽ ദീപക് ശ്രീവാസ്തവ ജില്ലാ കളക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച്ച നടത്തുകയും, ജില്ലയിലെ കൺട്രോൾ റൂം സന്ദർശിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |