പെരുമ്പാവൂർ: മഴ കനത്ത് ഡാം തുറക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ പെരുമ്പാവൂർ മേഖലയിൽ പെരിയാർ തീരത്ത് താമസിക്കുന്നവർ ആശങ്കയിൽ. അപകടങ്ങൾ ഉണ്ടാകില്ലെന്ന അധികൃതരുടെ വാക്കുകൾ വിശ്വസിക്കാനാകാത്ത അവസ്ഥയാണെന്നാണ് ഒക്കൽ തുരുത്ത് നിവാസികൾ പറയുന്നത്. നേരത്തേയുളള സ്ഥിതിഗതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാനിർദ്ദേശമെന്നും എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങളുണ്ടെന്നുമാണ് പെരിയാറിന്റെ തീരത്തുള്ളവർ പറയുന്നത്. പത്ത് വർഷത്തിലധികമായി മണൽവാരൽ നിർത്തിയെങ്കിലും 2018 ലെ പ്രളയത്തിൽ വൻതോതിൽ മണൽ എത്തിയതിനാൽ പുഴ പെട്ടെന്നുതന്നെ നിറഞ്ഞുകവിയുമെന്നാണ് ഇവർ പറയുന്നത്. കൂടാതെ ചെറുതും വലുതുമായ പല ഇടവഴികളും റോഡുകളും കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ വെളളക്കെട്ടുകളും രൂക്ഷമാണ്. ഇതും പ്രളയസാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് തീരത്തുള്ളവരുടെ ആശങ്ക
നാലുവശവും പെരിയാർ വെളളത്താൽ ചുറ്റപ്പെട്ട ഒക്കൽ പഞ്ചായത്തിലെ തുരുത്തിലെ നിവാസികളുടെ പരാതികൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്. ഒരു പാലമാണ് ഇവരുടെ ആവശ്യം. ഇതിൽ നിരാശപ്പെട്ട തുരുത്തുകാർ വെളളം കയറുമ്പോൾ രക്ഷപെടാൻ വഞ്ചിയെങ്കിലും ആവശ്യപ്പെടുകയാണ്. പതിവുപോലെ വെളളം കയറുമ്പോൾ അധികൃതരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെനിന്നുംമാറി ക്യാമ്പിൽ താമസിക്കണം. 24 കുടുംബങ്ങളാണ് ഒക്കൽ തുരുത്തിൽ താമസിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഫൈബർ ബോട്ടുകൾ ഉൾപ്പെടെ നൽകുമെന്ന് പറഞ്ഞിരുന്നു. അതൊന്നും നടപ്പായിട്ടില്ലെന്നുമാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |