വെള്ളപ്പൊക്ക സമയമായിരുന്നു. ഏകദേശം 45 വർഷം ഇന്നലെ കഴിഞ്ഞ പ്പോലെ, കഴിഞ്ഞതിനു ദൈർഘ്യമില്ലല്ലോ. വരാൻ പോകുന്നതിനല്ലേ കാത്തിരുന്നു മടുക്കുന്നത്. അന്നൊക്കെ വെള്ളപ്പൊക്കം വരുന്നതിനും പോകുന്നതിനും ഒരു നേരും നെറിയും ഉണ്ടായിരുന്നു. കർക്കടകം പെയ്തൊഴിയുന്നു. ചിങ്ങവെയിൽ എത്തിയെത്തി നോക്കുന്നുണ്ടായിരുന്നു. ഓണത്തിന് കൊപ്ര ഉണക്കാനുള്ള വെയിലെന്നാ നാട്ടുകാർ പറയുന്നത്. എല്ലാ വർഷവും അങ്ങനെയാരുന്നു. കാലവസ്ഥയ്ക്ക് കൃത്യത ഉണ്ടായിരുന്നു. എങ്കിലും പൂർണ്ണമായും കാല വർഷം പോയി മറഞ്ഞില്ല. മഴ പെയ്തു കഴിഞ്ഞാൽ കണ്ടങ്ങളെല്ലാം നിറയെ വെള്ളം പൊങ്ങുന്ന സമയമായിരുന്നു ആ വാർത്ത കേട്ടത്.
''പുള്ള് ചത്തു കിടക്കുന്നു.""
''എവിടെ?""
''പുളിവേലിൽ അമ്പലത്തിന്റെ മുന്നിലുള്ള തോട്ടിൽ.""
തീരദേശ റെയിൽവേ വരുന്നതിനുമുമ്പ് മുഴുവൻ പാടവും കുളങ്ങളും വെള്ളം കയറി കവിയുമായിരുന്നു അതുപോലെ ആവാസവ്യവസ്ഥയ്ക്കു തടസമേ ഇല്ലായിരുന്നു. മഴക്കാലമായിരുന്നു. പുളി വേലിൽ കുന്നേൽ ക്ഷേത്രത്തിന്റെ മുൻവശത്ത് കൂടെ പോകുന്ന തോട് ഉത്ഭവിക്കുന്നത് വെട്ടുവേലിൽ ദേവി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കണ്ടങ്ങളിൽ നിന്നാണ്. വലിയ പാടശേഖരം. വെള്ളം റോഡിനു കുറുകെയുള്ള കലുങ്കിന്റെ അടിയിലൂടെ തോട്ടിലേക്ക്. തോട് പോകുന്നത് വേണാട്ടു കിഴക്കതിലെ കുട്ടപ്പൻ ചേട്ടന്റെ വീടിന്റെ പുറകിലുള്ള പുഞ്ചയിലേക്കും അവിടെ നിന്ന് കൊപ്പാറ തോട്ടിലേക്കും. അവിടെ നിന്നാണ് അച്ഛൻ കോവിലാറ്റിലേക്ക് വെള്ളം ഒഴുകി പോയിരുന്നത്.
വെള്ളത്തിനു മാത്രമല്ലേ സ്വാതന്ത്ര്യമുള്ളൂ. തോടിന്റെ ഇരുവശവും ചിറ കെട്ടി തെങ്ങ് വച്ച് പിടിപ്പിച്ചിരുന്നു. ആധുനിക ജീവിതത്തിന്റെ തുടക്കമായിരുന്നു. വയലുകൾ നികത്തി തെങ്ങുകൾ വയ്ക്കുകയും വീടുകൾ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്യുന്ന കാലം. ദാ ഇവിടെയും നിലംനികത്തി ചിറ കെട്ടിയിരുന്നു. ചിലർ നിലം നികത്തി വീടുവച്ചു താമസിക്കാൻ തുടങ്ങുന്ന കാലം. വീണ്ടുംവടക്കോട്ട് നടന്നാൽ പുളിവേലിൽ കുന്നേൽ ക്ഷേത്രത്തിന് മുന്നിലൂടെ ആണ് ആ ചിറപോകുന്നത്. ഈ ചിറ, കുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴിയാക്കി സ്വാതന്ത്ര്യത്തോടെ പോകും. മതിലുകളോ വേർതിരി വോ ഇല്ല. ചിറയിലൂടെ പോകുന്ന വഴി ഭയപ്പെടുന്നതാണ്. തെങ്ങിൻതൈകൾ കൂടാതെ ചെറിയ ചെറിയ കുറ്റിക്കാടുകൾ. പിന്നെ ക്ഷേത്രത്തിനടുത്ത് വലിയ ഒരു കാവും. നട്ടുച്ചക്കും തൃസന്ധ്യയ്ക്കും അതുവഴി നടന്നാൽ ശരീരത്തിൽ ആരെങ്കിലും കയറും, ആത്മാവോ അറുകൊല പ്രേതമോ ശരീരത്തിൽ കയറും. മുതിർന്നവർ പറഞ്ഞു ഭയപ്പെടുത്തിയിരുന്നു. അതിന്റെ ഗൂഢലക്ഷ്യം പിന്നീട് മനസിലാക്കി. കാവിൽ ഈ സമയങ്ങളിലൊക്കെ കേളികളാടിയവരെ, നാട്ടുകാർ കണ്ടുപിടിച്ചതിനുശേഷം പൊരുൾ മനസിലാക്കി.
ആ ജാരപ്രവർത്തികളുടെടെ മറ നീങ്ങിയപ്പോൾ കേട്ടറിഞ്ഞുളവായ ഭയം തീർന്നിരുന്നു. എങ്കിലും ഭയാനകമായ അന്തരീക്ഷം. പരിസരത്ത് ആൾത്താമസമോ മറ്റും ഇല്ലാത്ത സ്ഥലം ക്ഷേത്രത്തിനു ചുറ്റും വെള്ള മണൽ. ചവിട്ടിയാൽ കാൽ പൊള്ളും. പരിസരം ഈ പറഞ്ഞ സമയങ്ങളിൽ വിജനമായിരിക്കും. കാവിലെ മരങ്ങളിൽ പടർന്നു കയറിയ അരളി വള്ളികളിൽ മഞ്ഞരളി പൂക്കൾ. നടുക്ക് പാലമരം. ആഞ്ഞിലി മരം, വാകമരം എന്നു വേണ്ട എല്ലാത്തരം വൃക്ഷഗണങ്ങളും കാട്ടിലുണ്ട്. ശബരിമലയിൽ എരുമേലി വഴി പോകുന്ന പോലെ അന്തരീക്ഷം. ഭയപ്പെടുത്തുന്ന ചുറ്റുപാട് ഓണത്തിന് വീട്ടിൽ നിന്നും വളരെ ദൂരെ ആയിരുന്നെങ്കിലും, ആ കുറ്റിക്കാട്ടിലേക്ക് കയറി ധാരാളം പൂക്കൾ പറിച്ചു കൊണ്ടുവന്ന് പൂക്കളം തീർക്കും. ആ പാടത്തെ, ചിറയിലൂടെ പോയാൽ അവസാനം നിലങ്ങളിൽ ചെന്നെത്തും. പിന്നെ വരമ്പിലൂടെ നടക്കണം. ആ വരമ്പിലൂടെ പോയി കഴിഞ്ഞാൽ താഴ്ചയിലേക്ക് വെള്ളം ഒഴുകി വരുന്നത് നോക്കി നിന്നിട്ടുണ്ട്.
ആ വെള്ളം ഒഴുകിയെത്തി നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അച്ചൻകോവിലാർ അടുത്തു തന്നെ. ആറു നിറഞ്ഞു കഴിയുമ്പോൾ മാത്രമാണ് പാടത്തുനിന്നും ചെറിയ തടാകങ്ങളിൽ നിന്നും വെള്ളം വലിഞ്ഞു പോകാതെ കുളത്തിലും തോട്ടിലും ചിലപ്പോൾ താഴ്ച പുരയിടങ്ങളിലും വെള്ളം വന്നു നിറഞ്ഞിരുന്നത്. പുതുവെള്ളം വരുമ്പോൾ ഉത്സവത്തേക്കാൾ സന്തോഷം. തുള്ളിച്ചാടുന്നത് അപ്പോഴാണ്. അതി സന്തോഷത്തോടെ, അവിടെ കളിക്കുവാൻ പോകാറുണ്ട് വെള്ളവും ഒഴുക്കും ഊത്ത മീനും മാടത്തക്കു വേണ്ടി (മൈന) കുഞ്ഞിത്തവളയെ തപ്പിപ്പിടിക്കൽ. പിന്നെ അങ്ങനെയുളള കളികളുടെ ഇടയിൽ മീൻ പിടി ക്കാനും പോകാറുണ്ടായിരുന്നു. ചെറിയ മീനുകൾ ചെമ്പല്ലി എന്നറിയപ്പെടുന്ന കല്ലേമുട്ടി മീനുകളിൽ ഓടിക്കളിക്കും. ഈ തോടുകളിൽ ഒന്ന് ചൂണ്ടയിട്ട് മീൻ പിടിക്കും. ധാരാളം കല്ലേമുട്ടി കുഞ്ഞുങ്ങളെ കിട്ടുമായിരുന്നു.പള്ളത്തി, പരൽ, എന്നിവയും കിട്ടും . അതൊക്കെയാണ് ആർഭാടമായ ഒരു ദിവസത്തെ ആകെയുള്ള കൂട്ടാൻ .
ഈ തോട്ടിലാണ് 'പുള്ള്" ചത്തു കിടന്നത്. കേട്ടപാതി ഓടിച്ചെന്ന് കാണണം എന്ന് മനസിൽ. പിന്നെ ആറാം ക്ളാസിലെ അദ്ധ്യാപകൻ സൈനുദ്ദീൻ സാറിനെ ഓർത്തു. സ്കൂളിലെ കൊമ്പൻ മീശക്കാരൻ വില്ലൻ ക്ലാസ് ടീച്ചർ. ക്ലാസിൽ നിന്നിറങ്ങിയാൽ, വെളിയിലേക്ക് പോയാൽ ചൂരൽ കഷായം ഉറപ്പാണ്. ഭയം കൊണ്ട് പോകാൻ മനസ് അനുവദിച്ചില്ല. ക്ലാസിൽ ഇരിക്കുമ്പോൾ കുട്ടികൾ പരസ്പരം പറയുന്നു, ടീച്ചർമാർ ചിലർ ക്ലാസ് റൂമിന്റെ മുന്നിൽ എത്തി. പഠിപ്പിക്കുന്ന ടീച്ചറോട് പറയുന്നുന്നതാണ് കേട്ടത്.
''അതേ സാറേ... അമ്പലത്തിലെ തെക്കുവശത്ത് തോട്ടിൽ പുള്ള് ചത്തുകിടക്കുന്നു. പുള്ള് ചത്ത് കമഴ്ന്നു കിടക്കുന്നു.""
ആൾക്കാരെല്ലാം ഓടിവന്നു നോക്കുന്നു.
സാധാരണരീതിയിൽ 'ചത്തു" എന്ന് പറയുന്നത് മനുഷ്യരെ അല്ലാല്ലോ. മനുഷ്യരല്ലാത്ത ജീവികൾ നിശ്ചലമാകുമ്പോൾ ആണ് ചത്തുവീണു എന്ന് പറയുന്നത്. മരങ്ങൾക്കു മാത്രം ഒരു പ്രത്യേകതയുണ്ട് മരം വെട്ടി, മറിച്ചിട്ടു, കടപുഴകി വീണു, പിഴുതു എന്നൊക്കെ പറയാറുണ്ട്. എല്ലാം മരണം തന്നെ.
മനുഷ്യൻ മരിച്ചുകഴിഞ്ഞാൽ കഴിഞ്ഞാൽ ചത്തു എന്ന് പറയില്ല. മരണാനന്തരമാണല്ലോ വ്യക്തികൾക്ക് നാം കൂടുതൽ ആദരവ് കൊടുക്കുന്നത്. അല്ലെങ്കിൽ മരണം വരെ തൂക്കി കൊല്ലണം, മരിക്കുന്നത് വരെ വെട്ടണം, ഒളിഞ്ഞിരുന്നു വെട്ടണം എന്നൊക്കെയല്ലേ പറയാറുള്ളത്? ചത്തു എന്ന് പറയില്ലല്ലോ അല്ലേ ? എന്നാൽ പുള്ള് ചത്തു എന്ന് പറഞ്ഞപ്പോൾ ഒരു ആന്തൽ? കഷ്ടമായി ഇടവേളയിൽ സ്കൂളിൽ നിന്നും കുട്ടികൾ ഒരോട്ടമായിരുന്നു. പുള്ളിനെ കാണാൻ കൂട്ടത്തിൽ കുറെ നാട്ടുകാർ പോകുന്നു. മുതിർന്നവരും അധ്യാപകരും. പുള്ളിനെ കാണാൻ ആകാംക്ഷയോടെ... അവർക്ക് ഒരു കാഴ്ച. തനിക്ക് പുള്ളിന്റെ നഷ്ടപ്പെടൽ ആതിയായി. ഞാനും കൂടി.
അതേപോലെ ആ നാട്ടിലുള്ള എല്ലാവരും എത്തിച്ചേരുന്നു. കമിഴ്ന്നു കിടക്കുന്ന പുള്ളിനെ കാണുവാനായി. അവിടെ ചെന്ന് നോക്കിയിട്ട് ചിലർ തിരിച്ച് പോരുന്നു.
ശരീരത്തിന്റെ വലുപ്പം കണ്ട് ആരോ ഒരാൾ ചീനിക്കമ്പ് കൊണ്ട് കുത്തി നോക്കിയപ്പോഴാണത്രേ അത് പുള്ള് ആണെന്ന് തിരിച്ചറിത്തതത്രെ. മാത്രമല്ല ചിലർ പറഞ്ഞു. ഇനി ആരെങ്കിലും കൊന്ന് കൊണ്ടിട്ടതാണോ? ഹേയ് പുള്ളിനെ ആരും അങ്ങനെ കൊല്ലുകയില്ല. ആരും ഉപദ്രവിക്കാറുമില്ല. വഴക്കു പറയാറുമില്ല. എവിടുന്നോ വന്ന അതിഥി തൊഴിലാളിയല്ലേ. എന്താ അന്നത്തെ മലയാളിയായ അതിഥി തൊഴിലാളി. ഇന്നോ ?
ഒരു മാടക്കടയുടെ കീഴിൽ ആയിരുന്നു പുള്ള് ഉറങ്ങിയിരുന്നത്. വൃത്തി യുള്ള പുള്ള്, പരോപകാരിയായ പുള്ള്. ആരും പുള്ളിനോട് വിരോധം കാണിക്കാറില്ല. മാത്രമല്ല ആ പഞ്ചായത്തിലുള്ള എല്ലാവർക്കും ഉപകാരിയായ പുള്ള്. ആകെ ഭയം ഞങ്ങൾ സ്കൂൾ കുട്ടികൾക്കാണ്. നൂറു സെന്റീമീറ്റർ നെഞ്ചളവ് ഏഴടി പൊക്കം; കൈകളുടെ മസിൽ ഉരുക്കു പോലെ. പലവീടുകളിലും പുള്ള് പോകാറുണ്ട്. പുള്ളിന് വയറു നിറച്ചു ആഹാരം നിറഞ്ഞാൽ വീടുകാർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കും. വിറക് കീറാൻ, പുല്ലു പറിച്ചു കൊണ്ടുവന്ന് കാലികൾക്ക് കൊടുക്കാൻ, നെല്ലിന്റെ ചാക്ക് വണ്ടിയിൽ കയറ്റാൻ, കച്ചി തലയിൽ ചുമന്ന് വണ്ടിയിൽ കയറ്റാൻ, കച്ചിത്തുറു ഇടാൻ എന്നു വേണ്ട രണ്ടു മൂന്നു പേരുടെ ജോലി ഒറ്റയ്ക്ക് ചെയ്യാൻ പുള്ളു തയ്യാർ പ്രത്യേകിച്ചും, കല്യാണ ചടങ്ങുകൾ നടക്കുന്ന വീടുകളിൽ. കാലേകൂട്ടി പുള്ളു് ചെന്നിരിക്കും.ഒരു പക്ഷേ കല്യാണത്തിന് ഒരാഴ്ച മുൻപേ പുള്ള് എത്തും.
രാവിലെ 8 മണിക്ക് പുള്ള് എത്തും എത്തിയാൽ പുള്ള് ഒന്നും ചോദിക്കില്ല. 4 കുറ്റി പുട്ട് , 8 പഴം , പഴംകഞ്ഞിയായാൽ ഒരു ചരുവം. പച്ചമുളകോ തൈരോ മതി. കടുമാങ്ങ കൊടുത്താൽ നല്ലത്. ഞെവിടി കുഴച്ച് രണ്ടു വാരു വാരി കഴിച്ചിട്ട് ഒറ്റ മോന്ത്. രണ്ടു നിമിഷങ്ങൾക്കകം ചരുവം കാലി. ദോശയോ അപ്പമോ ആണെങ്കിൽ വലുപ്പമനുസരിച്ച് 15/ 20. വീട്ടുകാർ പുള്ളിനെ വിളിക്കുമ്പോഴേ ഇതൊക്കെ കരുതും. കൂലി കുറച്ചു കൊടുത്താൽ മതിയല്ലോ. വീട്ടുകാർക്ക് സന്തോഷം. പിന്നെ ലാഭവും.തൊഴിൽചൂഷണം ചെയ്യാമല്ലോ. ഭക്ഷണം ഉച്ചയ്ക്ക് ഉണ്ടാക്കി ക്കൊടുക്കും. ഉച്ചക്ക് ഒരിടങ്ങഴി അരിയുടെ ചോറ്, ഒരു ചമ്മന്തിയോ, മാങ്ങാക്കറിയോ, മീൻകറിയോ കൊടുത്ത് കഴിഞ്ഞാൽ പുള്ള് എന്ത് ജോലി വേണമെങ്കിലും ചെയ്യും. പ്രധാനമായും കല്യാണത്തിനാവശ്യമായ വിറക് കീറിത്തരും. മാത്രമോ ഒരു പറങ്കി മാവിൽ കയറി കമ്പ് അറുത്ത് നിമിഷ നേരം കൊണ്ട് താഴെ വീഴ്ത്തും. താഴെ വന്നു.
വടമോ മറ്റോ ഉപയോഗിക്കാതെ, ചുവടോടെ മരം വെട്ടി നിലത്തിട്ട് വിറകായിട്ട് കീറി അടുക്കി വെച്ചിട്ടേ പുള്ളു പോകൂ. കാശ് ചോദിക്കില്ല. ഭക്ഷണം മതി പോകുമ്പോൾ ഒറ്റ പോക്ക്. കാശ് കൊടുത്താൽ വാങ്ങും. ഭക്ഷണം മാത്രമേ ഉള്ളുവെങ്കിൽ അത് വയറുനിറച്ച് കൊടുക്കണം. മുൻപ് പറഞ്ഞ അളവിൽ. പല വീടുകളാണ് ഓരോ ദിവസവും ഏതെങ്കിലുമൊരു വീട്ടിലുള്ള ജോലിക്ക് പോയി കഴിഞ്ഞാൽ, ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചിട്ട്, ഡ്രസ് കഴുകി വെയിലത്ത് ഉണക്കി ജോലി ചെയ്ത വീടിന്റെ ഏതെങ്കിലും ഭാഗത്ത് വയ്ക്കും. പിന്നീട് അടുത്ത ദിവസം വന്ന് എടുത്തിട്ട് അടുത്ത ഓർഡർ കിട്ടിയ വീട്ടിലേക്കു് പോകും. ഭക്ഷണം തൃപ്തികരമല്ലെങ്കിൽ പിന്നെ ആ വീട്ടിലേയ്ക്ക് പോകില്ല. എന്റെ വീട്ടിൽ പുള്ളിന് വളരെ ഇഷ്ടമുള്ളിടമാണ്. അമ്മ ഇല വെട്ടിയിട്ട് നെല്ല് പായ (അരിയപ്പായ) വിരിച്ച് അതിൽ ഇരുത്തിയിട്ടാണ് ചോറു കൊടുക്കുക.
വാഴയില നീട്ടിയിട്ട് കൊടുക്കും, ചോറുകലം അതുപോലെ എടുത്ത് കൊണ്ട് വന്ന് കുടഞ്ഞ് ഇട്ടാണ് ചോറു കൊടുക്കുന്നത്. ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനാണ് അവസാനമായി പുള്ള് വീട്ടിലെത്തിയത്. ഒത്ത ശരീരം, മീശയില്ല ,മുടി ഇട തിങ്ങി. ബീഡി വലിച്ച് മൂന്ന് പുകയോടെ ബീഡി തീർന്നിരിക്കും. അത് കണക്കാക്കിയാണ് ആലിൻച്ചുവട്ടിലെ ബീഡിതെറുപ്പുകാരൻ കുഞ്ഞിരാമൻ ചേട്ടൻ ബീഡിയുണ്ടാക്കി പുള്ളിന് കൊടുക്കുന്നത്. കുഞ്ഞിരാമൻ ചേട്ടന്റെ ബീഡി മാത്രമേ പുള്ളു വലിക്കുകയുള്ളു. പുള്ള് മരിച്ചുകിടന്ന സ്ഥലത്തിലൂടെ ഞാൻ വഴിനടത്തം ഉപേക്ഷിച്ചു. ഭയം കൂടിയത് കാരണം അതുവഴി പിന്നെ നടന്നിട്ടില്ല. അത് ഓർമയിൽ തങ്ങി നിൽക്കുന്നു. വെള്ളത്തിൽ കമിഴ്ന്നു കടന്ന ശവശരീരം. ഉള്ളംകൈയിൽ മുറുകെ പിടിച്ചിരുന്ന ഒരു പിടി പുല്ല്. ഒരു പക്ഷേ പുല്ലു പറിച്ചിരുന്ന സമയം കയ്യിലുണ്ടായിരുന്ന പുല്ലു മരണ വെപ്രാളത്തിൽ ഇറുക്കിപ്പിടിച്ച പുല്ലുവല്ലതുമാണോ? അല്ലെങ്കിൽ പുല്ലു പറിച്ചിരുന്ന സമയം ഹൃദയസ്തംഭനം വന്നപ്പോൾ ആ ഒരു പിടി പുല്ലോടു കൂടി തോട്ടിലേക്ക് വീണതാണോ മൃതശരീരത്തിൻ വെൽവറ്റ് (ആഫ്രിക്കൻ കുഞ്ഞുപായലിനെ നാട്ടിൽ പറയുന്ന അരുമ പേര് ) പായലും വെള്ളവും ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. കാഴ്ച ഭയാനകം. കണ്ണ് തുറിച്ച് ഇരിക്കുന്ന പോലെ. ഒറ്റക്കും കൂട്ടായും നടക്കുവാൻ ഭയം ദുർമരണം നടന്ന വഴിയിൽ ജീവൻ പോയ സ്ഥലത്ത് അറു കൊല / പ്രേതത്തിന്റെ സാന്നിദ്ധ്യം.
പുള്ള് അവിടെയുണ്ടന്ന തോന്നൽ ഇപ്പോഴും. കല്യാണം കഴിച്ചിട്ടില്ല. വീട് എവിടാണന്നു് ആ നാട്ടിലുള്ള ആർക്കും അറിയില്ല. ഏതോ ഒരു നാട്,അധികം സംസാരിക്കില്ല. ശരീരം നോക്കാതെ ജോലി ചെയ്യും, വിറക് വെട്ട്, മരം വെട്ട് ,യുക്തിയില്ലാതെ, മരം വെട്ടിമറിച്ചിടാൻ സാധ്യത, വീടുകളുടെ മുകളിലോ മാറ്റു വൃക്ഷങ്ങളുടെ മുകളിലോ വീഴാതെ നമ്മൾ അടുത്ത ' നിന്ന് പറയണം കേൾക്കും" അധികം സംസാരി ക്കില്ല. പുല്ലു പറിച്ച് തരും തെങ്ങ് വെട്ടിത്തരും. വിറക് കീറൽ ഉത്തമം. തടി അറക്കുന്നവരോ മറ്റു ജോലിക്കാരോ ചെയ്യുന്നതിനേക്കാൾ വളരെയധികം കായിക ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു ''പുള്ളിന്""ലൈഫ് മിഷൻ ഇല്ലായിരുന്നു. മാനസിക നില തകരാറുള്ളവർക്ക് കൊടുക്കു ന്ന പെൻഷനും അന്നില്ലായിരുന്നു ''പുള്ളി"" ന്റെ ഭരണഘടനയുടെ സാരാംശം 'ജോലിക്ക് കൂലി ഭക്ഷണം." അത് മാത്രമായിരുന്നു. ഒരാളെ ചൂഷണം ചെയ്തിരുന്നു പഞ്ചായത്ത് മുഴുവൻ. അതെ.. പുള്ളിന് വിശ്രമമില്ലായിരുന്നു. പുള്ളിന് തിരക്കായിരുന്നു. പുള്ളിന്റെ കണക്കിൽ വരവോ ചിലവോ ഇല്ലായിരുന്നു. രണ്ടു ഭാഗവും പൂജ്യമായിരുന്നു. പുള്ളിന്റെ ജീവനും പൂജ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |