കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് 248.75 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാൻ ധാരണയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം ടെർമിനലിന് സ്ഥലം കണ്ടെത്തണമെന്ന എയർപോർട്ട് അതോറിറ്റിയുടെ ആവശ്യം യോഗം തള്ളി. പകരം റൺവേയുടെ വികസനത്തിന് മുൻതൂക്കം നൽകണമെന്ന് അഭിപ്രായമുയർന്നു. ഏറ്റെടുക്കുന്നതിൽ 96.5 ഏക്കർ റൺവേയ്ക്കും 137 ഏക്കർ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിംഗിനുമാണ്. സംസ്ഥാന സർക്കാർ ഏറ്റെടുക്കൽ പൂർത്തിയാക്കി സ്ഥലമുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകും.
വലിയ വിമാന സർവീസ് പുനഃരാരംഭിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തും. കഴിഞ്ഞ വർഷം വിമാനാപകടം ഉണ്ടായത് റൺവേയുടെ അപര്യാപ്തത കൊണ്ടല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് വലിയ വിമാനമിറങ്ങാൻ തടസമില്ലെന്നും കാർഗോ സർവീസ് പുനഃരാരംഭിച്ചാലേ കയറ്റുമതി മെച്ചപ്പെടൂവെന്നും യോഗം വിലയിരുത്തി. മന്ത്രി വി. അബ്ദുറഹ്മാൻ, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, എം.പി.അബ്ദുസമദ് സമദാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |