ശ്രീനഗർ: ജമ്മു കാശ്മീരിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികൾ വെടിവച്ചു കൊല്ലാൻ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാർത്ഥം ഇവർ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. കൂടുതലും ബിഹാറിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.
കഴിഞ്ഞ ദിവസം ബിഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികൾ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന കുൽഗാമിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ ആധാർ കാർഡ് നോക്കി അവർ കാശ്മീർ സ്വദേശികൾ അല്ലെന്ന് തീവ്രവാദികൾ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാർ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്കർ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവിൽ കാശ്മീർ വിടാൻ തയ്യാറെടുക്കുന്നത്.
അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന തീവ്രവാദികൾക്കെതിരെ സംസ്ഥാന ഭരണകൂടം കർശന നടപടിയെടുക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. ജമ്മു കാശ്മീർ ഗവർണർ മനോജ് സിൻഹയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് ആവശ്യത്തിന് സുരക്ഷ ഏർപ്പെടുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും നിതീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |