തിരുവനന്തപുരം: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത ബിൽ എസ്.എം.എസായി നൽകി വാട്ടർ അതോറിട്ടി കബളിപ്പിച്ചത് ഒട്ടേറെപ്പേരെ. അമിത വെള്ളക്കരം ഈടാക്കിയതിനെപ്പറ്റി 'ഇമ്മിണി വെള്ളത്തിന് വലിയ ബിൽ" എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത കണ്ട് നിരവധി പേരാണ് തങ്ങളും ഇരയായത് വെളിപ്പെടുത്തിയത്.
ചില അനുഭവങ്ങൾ നോക്കാം. ഭർത്താവും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പേട്ട താഴശേരിയിൽ താമസിക്കുന്ന ശ്രീജയുടേത്. ഇവർക്ക് 364 രൂപയാണ് നേരത്തെ വെള്ളക്കരം. എസ്.എം.എസിലാക്കിയപ്പോൾ കിട്ടിയത് 3,256 രൂപയുടെ ബിൽ. പാറ്റൂർ എ.ഇയ്ക്ക് പരാതി നൽകിയെങ്കിലും പരിഹാരമില്ല. പരാതി സെല്ലിൽ വിളിച്ച് കാര്യം പറഞ്ഞു. അനക്കമില്ല.
അമ്പതിനായിരവും അതിനുമേലും ബിൽ കിട്ടിയവരുമുണ്ട്. ചിലർക്ക് സ്വന്തം കൺസ്യൂമർ നമ്പരിലല്ലാതെ മറ്റാരുടെയോ നമ്പരുകളിൽ ബിൽ കിട്ടുന്നു. 293 രൂപ നേരത്തെ അടച്ചുകൊണ്ടിരുന്നയാൾക്ക് 40,915 രൂപയുടെ ബില്ലാണ് ഈ രീതിയിൽ കിട്ടിയത്. ഇതുപോലുള്ള പരാതികളാണ് ഇന്നലെ ലഭിച്ചത്.
''റീഡിംഗ് ശരിയായ രീതിയിൽ എടുക്കാത്തതിനാൽ ഉപഭോക്താവിനും വാട്ടർ അതോറിട്ടിക്കും നഷ്ടമുണ്ടാകുന്നു. ചിലർക്ക് വലിയ ബില്ലും ചിലർക്ക് കുറഞ്ഞ ബില്ലും കിട്ടുന്നു. നേരിട്ട് മീറ്റർ റീഡിംഗ് നടത്തുന്നത് പുനഃസ്ഥാപിക്കണം.
എം.എം. ജോർജ്, പ്രസിഡന്റ്
വാട്ടർ അതോറിട്ടി എംപ്ളോ. യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |