സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനത്തിന് അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടർന്നാണ് മുൻ ക്രിക്കറ്ററിനെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. 12ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് സ്ലേറ്ററിനെ അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
51കാരനായ സ്ലേറ്റർ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ടി വി കമന്റേറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 1993ൽ ഓസ്ട്രേലിയയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം പത്ത് വർഷത്തോളം ടീമിലെ സജീവസാന്നിദ്ധ്യമായിരുന്നു. 1996ൽ മോശം പ്രകടനത്തെതുടർന്ന് ടീമിൽ നിന്ന് പുറത്തായ സ്ലേറ്റർ വർഷങ്ങൾക്കു ശേഷമാണ് മടങ്ങിയത്തിയത്. ഇതിനിടയ്ക്ക് ലഹരിമരുന്നുകൾക്ക് അടിമയായ ബാറ്റ്സ്മാൻ, ഭാര്യയുമായും വഴക്കിട്ട് പിരിഞ്ഞിരുന്നു. തനിക്ക് പകരം ടീമിൽ എത്തിയ ജസ്റ്റിൻ ലാംഗറുമായും അത്ര സുഖകരമായ ബന്ധമായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഐ പി എൽ മത്സരത്തിന് ഇന്ത്യയിൽ വന്ന ഓസ്ട്രേലിയൻ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമിക്കാത്തതിന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായും സ്ലേറ്റർ ഇടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |