കാലിഫോർണിയ: സാമൂഹിക മാദ്ധ്യമ ഭീമനായ ഫേസ്ബുക്ക് പേര് മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 28ന് കമ്പനിയുടെ വാർഷിക കോൺഫറൻസ് നടക്കുന്നുണ്ട്. അതിൽ വച്ച് ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ അറിയിക്കുമെന്ന് അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. വാർഷിക കോൺഫറൻസിനു ശേഷം അധികം വൈകാതെ തന്നെ കമ്പനി പുതിയ പേര് സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം പേര് മാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചു.
ഇന്ത്യയും അമേരിക്കയുമടക്കമുള്ള ലോകരാജ്യങ്ങൾ ഫേസ്ബുക്കിന്റെ സ്വകാര്യത അടക്കമുള്ള പല നയങ്ങൾക്കെതിരെയും പരസ്യമായി രംഗത്തു വന്നിരുന്നു. യു എസ് കോൺഗ്രസിൽ ഇരു പാർട്ടികളും രാഷ്ട്രീയ ഭേദമില്ലാതെയാണ് ഫേസ്ബുക്കിന്റെ പല പ്രവർത്തനങ്ങൾക്കെതിരെയുമുള്ള തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയത്. പുതിയ പേര് സ്വീകരിച്ച് റീബ്രാൻഡ് ചെയ്യുന്നതോടെ നിലവിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഉള്ള നിയമപരമായ തടസ്സങ്ങൾ ഒഴിവായിക്കിട്ടുമെന്ന് ഫേസ്ബുക്ക് കരുതുന്നു.
ഫേസ്ബുക്ക് ആപ്പിനു പുറമേ ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാദ്ധ്യമങ്ങളും ഫേസ്ബുക്ക് എന്ന കമ്പനിക്ക് കീഴിലാണ് വരുന്നത്. ഈ മൂന്ന് ആപ്പിനെയും ഒരൊറ്റ കമ്പനിക്ക് കീഴിൽ കൊണ്ടുവന്ന് റീബ്രാൻഡ് ചെയ്യാനാണ് പേരുമാറ്റം കൊണ്ട് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്.
സിലിക്കൺ വാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ പേരു മാറ്റുന്നത് പുതിയ കാര്യമല്ല. 2015ൽ തങ്ങളുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ കുറച്ച് പ്രശ്നങ്ങൾ നേരിട്ടപ്പോൾ ആൽഫബറ്റ് ഇൻക് എന്ന പുതിയ കമ്പനി ഗൂഗിൾ രൂപീകരിച്ചിരുന്നു. വെർച്ച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി എന്നീ നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി വൻ തുകകൾ ഫേസ്ബുക്ക് ഇപ്പോൾ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. അവയെല്ലാം ഈ പുതിയ കമ്പനിക്കു കീഴിൽ വരാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |