ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ജനകീയനും,ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്‍റെ പ്രധാന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന് ഇന്ന് 98ാം പിറന്നാൾ. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായിആഘോഷിക്കും.
കൊവിഡിൻെറ് സാഹചര്യത്തിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിൽ കൂടുതൽ സന്തോഷിക്കുന്ന വി എസ് കഴിഞ്ഞ രണ്ടു വർഷമായി വീട്ടിൽ തന്നെയാണ് കഴിയുന്നത്.2019 ൽ പുന്നപ്ര- വയലാർ വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി എസ് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിന് പൂർണ്ണ വിശ്രമം നിർദേശിച്ചിരിക്കുയാണ്.ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രായാധിക്യം അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നില്ക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്.
കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് മകൻ വി എ അരുൺ കുമാർ ഫേസ് ബുക്കിൽ പങ്കുവെച്ചു.കഴിഞ്ഞ പ്രളയ സാഹചര്യങ്ങളിൽ വി എസ് എഴുതിയ നവകേരളത്തിനൊരു മാസ്റ്റര്‍ പ്ലാന്‍,ഇത്തരുണത്തിൽ സ്മരണീയമാണ് എന്ന അടിക്കുറുപ്പോടെ മകൻ അരുൺ കുമാർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തു.
എട്ട് വര്‍ഷം മുമ്പ് ചിലിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പ ദുരന്തമുള്‍പ്പെടെ, ലോകജനതയുടെ അതിജീവനത്തിന്‍റെ പാഠങ്ങള്‍ പഠിച്ച് ഇതെല്ലാം സമന്വയിപ്പിച്ച്, ഭാവി കേരളത്തിനൊരു മാസ്റ്റര്‍ പ്ലാനുണ്ടാക്കണമെന്നും അതില്‍ നിന്ന് നമുക്കിവിടെ നവ കേരളം കെട്ടിപ്പടുക്കാമെന്നും ജനങ്ങള്‍ ഒപ്പം എന്നുമുണ്ടാവുമെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വിഎസ്. 15ാം വയസിൽ പൊതു രംഗത്തെത്തിയ വിഎസിന്‍റെ രാഷ്ട്രീയ ജീവിതം വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ അച്ചടക്ക നടപടിയ്ക്ക് വിഎസിന് വിധേയമാകേണ്ടി വന്നു. മൂന്ന് തവണ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നു,അന്ന് നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് 2006ൽ.പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ വി എസിനെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |