സീതയെ കണ്ടെത്താനുള്ള മാർഗം
കബന്ധന്റെ വാക്കുകൾകേട്ട് സന്തുഷ്ടരായി നിൽക്കുകയാണ് രാമലക്ഷ്മണന്മാർ. സീതാദേവിയെ കണ്ടെത്താനുള്ള വഴി പിന്നെ ഉപദേശിക്കാൻ തുടങ്ങി: ''അല്ലയോ ശ്രീരാമാ... മാമരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്ന പടിഞ്ഞാറ് ഭാഗം ശ്രദ്ധിച്ചോ. അതുവഴി യാത്രതുടരുന്നതാണ് നന്ന്. എന്തെല്ലാം മരങ്ങളാണ് പൂത്തും കായ്ച്ചും നിൽക്കുന്നത്. പ്ലാവ്, പേരാൽ, മാവ്, കൊന്ന, രക്തചന്ദനം, വേപ്പ്, നീലശോകം, കടമ്പ് എന്നിവ എത്ര സുന്ദരമായ കാഴ്ച. എക്കാലവും കായ്കളുള്ള മരങ്ങളും തേനുള്ള മരങ്ങളും നിറഞ്ഞ കാനനം ചൈത്രരഥം പോലെ തോന്നിക്കുന്ന കാർമേഘങ്ങൾ പോലെ പടർന്നു പന്തലിച്ചവയുമുണ്ട്. ചില മരക്കൊമ്പുകളിൽ കായ്കനികൾ നിറഞ്ഞു നിൽക്കുന്നു. അവയിൽ കയറിയോ ചില്ല താഴ്ത്തിയോ ലക്ഷ്മണൻ കായ്കനികൾ പറിച്ച് തരും. അതും ഭുജിച്ച് ഒരു പർവതത്തിൽ നിന്ന് അടുത്ത പർവതത്തിലേക്ക് സഞ്ചരിക്കണം. ഒരുകാട്ടിൽ നിന്ന് മറ്റൊരു കാട്ടിലേക്ക്. അങ്ങനെ നീങ്ങുമ്പോൾ പമ്പാസരസിനരികിലെത്തും. നിർമ്മല ജലമാണതിൽ. ഒരു കേടുപാടുമില്ലാത്ത സുന്ദരമായ പടവുകളാണിതിൽ. വെള്ളമണൽതീരം. പമ്പാസരസ് ആരെയും ആകർഷിക്കും.
താമരകളും കരിങ്കൂവളങ്ങളും നിറഞ്ഞത്. ചക്രവാകങ്ങളും കുളക്കോഴികളും അരയന്നങ്ങളും അതിന്റെ ചാരുത കൂട്ടുന്നു. പലതരം പക്ഷികളുടെ മധുരനാദങ്ങൾ അവിടെ കേൾക്കാനാകും. ആ സരസിന്റെ പരിസരത്തുള്ള പക്ഷികളെ ആരും പിടിക്കുകയില്ല. വധിക്കുകയുമില്ല. ഹിംസയെപ്പറ്റി അവയ്ക്കറിയില്ല. ആ സരസിൽ ദിവ്യമത്സ്യങ്ങളുണ്ട്. മുള്ളുകൾ വളരെ കുറവുള്ളവയും തടിച്ചവയുമാണവ.അത് വേവിച്ച് ലക്ഷ്മണൻ അങ്ങയ്ക്ക് തരും. അതുകഴിച്ച് പമ്പാസരസിലെ പൂമണമുള്ള ജലം താമരക്കുമ്പിളിൽ കോരി കുടിക്കാൻ തരും.പർവതത്തിലെ ഗുഹകളിൽ വസിക്കുന്ന പന്നികൾ, മുക്രയിട്ടുവരുന്ന കാളക്കൂറ്റന്മാരെപ്പോലെ വെള്ളം കുടിക്കാൻ വരുന്നത് കാണാനാകും. പൂത്തുലഞ്ഞ മരങ്ങളും സ്ഫടിക തുല്യമായ ജലവും ആനന്ദക്കാഴ്ചകളായിരിക്കും. അതിൽ മുഴുകുമ്പോൾ ദുഃഖം ശമിക്കും. പമ്പാസരസിന് സമീപത്തെ പൂക്കൾ ആരും പറിക്കില്ല. മാലകെട്ടാനോ തലയിൽ ചൂടാനോ എടുക്കാറില്ല. വാടിക്കൊഴിഞ്ഞുപോകുകയില്ല. ആ ദിവ്യദൃശ്യം അങ്ങയ്ക്ക് നേത്രോത്സവമാകും.
ആ പൂക്കൾക്ക് ദിവ്യത്വമുണ്ട്. ഒരിക്കൽ മതംഗ മഹർഷിയുടെ ശിഷ്യന്മാർ ഗുരുവിനായി കായ്കിഴങ്ങുകൾ ചുമന്നുകൊണ്ട് വരികയായിരുന്നു. ക്ഷീണിതരായപ്പോൾ ഭാരം താങ്ങാനാകാതെ അവർ വീണുപോയി. അവരുടെ വിയർപ്പ് ഭൂമിയിൽ വീണു. അതിൽ നിന്നുത്ഭവിച്ചതുകൊണ്ടാണ് ഇവിടത്തെ പൂക്കൾ വാടാത്തത്. ആ മഹർഷിയേയും ശിഷ്യന്മാരേയും പരിചരിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഇന്നും അവിടെ വാഴുന്നുണ്ടെന്നാണ് വിശ്വാസം. അവർ ചിരഞ്ജീവിയാണ്. ശബരി എന്നാണ് ആ മഹതിയുടെ നാമം. അങ്ങയുടെ ദർശനത്തിനുവേണ്ടി ചിരഞ്ജീവിയായി അവർ കാത്തിരിക്കുന്നു. പെട്ടെന്നാർക്കും ശബരിയുടെ ആശ്രമം കണ്ടെത്താനാകില്ല. പമ്പയുടെ പടിഞ്ഞാറുഭാഗത്തുള്ള അത് അങ്ങയ്ക്ക് കാണാൻ ബുദ്ധിമുട്ടേണ്ടിവരില്ല. മദയാനകൾ പോലും അവിടേക്ക് വരാറില്ല. പലതരം ആനകൾ ആ വനത്തിലുണ്ട് താനും. മതംഗമഹർഷിയാൽ നിർമ്മിക്കപ്പെട്ടതിനാൽ ആ വനം മതംഗവനം എന്നറിയപ്പെടുന്നു. നന്ദനതുല്യമാണ് ആ വനം. സദാപക്ഷികളുടെ മധുരഗാനം അവിടെ കേൾക്കാനാകും.
പമ്പയുടെ കിഴക്കുഭാഗത്ത് ഋശ്യമൂകാചലം. ചെറിയ ചെറിയ ആനകൾ അവിടെ കാണാം. പൊക്കമുള്ള വൃക്ഷജാലങ്ങളുണ്ടാകും. ബ്രഹ്മാവ് പണ്ട് നിർമ്മിച്ച ആ പർവതശിഖരത്തിൽ ഉറങ്ങുന്നയാൾ സ്വപ്നത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഐശ്വര്യം കാണുകയാണെങ്കിൽ ഉണർന്നാലും അതെല്ലാം ലഭിക്കും. എന്നാൽ അവിടെ പാപകർമ്മികൾ ഉറങ്ങാൻ കിടന്നാൽ ഉണരുന്നതിനു മുമ്പ് രാക്ഷസന്മാരാൽ വധിക്കപ്പെടുകയും ചെയ്യും.
പമ്പയിൽ മതംഗവനവാസികൾ സ്നാനം ചെയ്യുമ്പോഴുള്ള മധുരനാദം അങ്ങയ്ക്ക് കേൾക്കാനാകും. തമ്മിൽ കൊമ്പുകോർത്ത് ചോരയണിഞ്ഞ കൊമ്പനാനകളെ കാർമേഘങ്ങൾപോലെ അവിടെ കാണാം. നീലനിറമുള്ള ആൾക്കുരങ്ങുകളും അവിടെ ദർശിക്കാം. ആ പർവതത്തിൽ സ്വൈരവിഹാരം നടത്തുന്ന കടുവകൾ അങ്ങയുടെ ദുഃഖം അകറ്റും. അവിടെയുള്ള ഒരു വലിയ ഗുഹ കല്ലുകൊണ്ടടച്ചിരിക്കും. അതിൽ പ്രവേശിക്കുക പ്രയാസമാണ്. ആ ഗുഹയുടെ കിഴക്ക് ഭാഗത്ത് മഞ്ഞുപോലെ തണുത്ത ജലക്കയം കാണാം. മനോഹരമായ ആ ഭാഗത്ത് പലവിധ മൃഗങ്ങൾ സഞ്ചരിക്കുന്നത് കാണാനാകും. ആ ഗുഹയിലാണ് സുഗ്രീവൻ പാർക്കുന്നത്.""
ആകാശത്തുനിന്നുകൊണ്ടാണ് കബന്ധൻ ഇപ്രകാരം ഉപദേശങ്ങൾ നൽകിയത്. ആ വാക്കുകൾകേട്ട് സന്തോഷവും പ്രതീക്ഷയും വർദ്ധിച്ച രാമലക്ഷ്മണന്മാർ ''അങ്ങ് യഥാസ്ഥാനത്തേക്ക് പൊയ്ക്കൊളൂ"" എന്ന് അനുമതി നൽകി. ആകാശത്തിൽ ആദിത്യപ്രഭപോലെ തിളങ്ങിയ കബന്ധൻ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തി: ''പ്രഭോ സഖ്യം ചെയ്താലും!""
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |