മുംബയ്: നടി അനന്യ പാണ്ഡെയുടെ മുംബയിലെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) റെയ്‌ഡ് നടത്തി. ഇന്നുരാവിലെയാണ് റെയ്‌ഡ് നടത്തിയത്. ചോദ്യം ചെയ്യാനായി എൻ സി ബിയുടെ മുംബയ് ഓഫീസിൽ ഹാജരാവാൻ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അനന്യയുടെ മൊബൈൽ ഫോണും എൻ സി ബി സംഘം പിടിച്ചെടുത്തിട്ടുണ്ട്.
നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിനുശേഷം എൻ സി ബി റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലുള്ള പലർക്കും മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നാണ് എൻ സി ബി സംശയിക്കുന്നത്. ആര്യന് ഇവരിൽ ചിലരുമായി ബന്ധമുണ്ടെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് മുംബയ് ഹൈക്കോടതി അറിയിച്ചു. അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രേയുടെ സിംഗിൾ ബഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് കോടതി മറുപടി നൽകിയത്. കൂട്ടുപ്രതിയായ മുൻമുൻ ദമേച്ചയുടെ ജാമ്യവും 26ന് പരിഗണിക്കും. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബയ് സ്പെഷ്യൽ കോടതി തള്ളിയിരുന്നു. അതിനിടെ, മകനെ കാണാൻ ഷാരൂഖ് ഇന്ന് രാവിലെ ജയിലിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആര്യൻ മാതാപിതാക്കളോട് വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |