കൊച്ചി: ജീവനക്കാരോടൊപ്പം സർവീസും വെട്ടിക്കുറിച്ചതോടെ കെ.യു.ആർ.ടി.സി ജെനറം ബസുകളുടെ കൊച്ചിയിലെ സർവീസ് പൂർണമായും നിലയ്ക്കുന്നു. ലോക്ക് ഡൗണിന് ശേഷം 24 ദീർഘദൂര എ.സിയും ഒരു ലോക്കൽ സർവീസും നടത്തിയിരുന്ന കെ.യു.ആർ.ടി.സിയിൽ നിലവിൽ ഓടുന്നത് ആറു ബസ് മാത്രമാണ്.
42 ബസുകൾ സർവീസിന് സജ്ജമാണെ കെ.യു.ആർ.ടി.സി അധികൃതർ പറയുന്നു. എറണാകുളം- തിരുവനന്തപുരം എ.സി ബസിൽ നിന്ന് മാത്രം 30,000- 50,000 വരെ വരുമാനം ലഭിക്കുന്നുണ്ട്. സർവീസ് നടത്താൻ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഇന്ന് സർവീസ് നടത്തണമെങ്കിൽ പറവൂരിൽ നിന്ന് ജീവനക്കാരെത്തണം.
സിറ്റി സർവീസ് ഒരെണ്ണം തുടങ്ങിയതും ജീവനക്കാരില്ലാത്തതോടെ നിറുത്തേണ്ടി വന്നു. കൊവിഡിനു മുമ്പ് 11 സിറ്റി സർവീസുകളായിരുന്നു. ഒരു ബസിൽ നിന്ന് 18,000 മുതൽ 20,000 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്നു. സിറ്റി സർവീസ് തുടങ്ങുന്നത് സംബന്ധിച്ച ആലോചനകൾ പലവട്ടം നടന്നെങ്കിലും തീരുമാനമായില്ലെന്ന് ജീവനക്കാർ പറയുന്നു.
ആകെ നാലു കണ്ടക്ടർമാർ
കെ.യു.ആർ.ടി.സിയിലെ ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയതോടെ എറണാകുളം ഡിപ്പോയിൽ അവശേഷിക്കുന്നത് നാലു ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. കഴിഞ്ഞ ദിവസം വരെ നാലു സർവീസ് നടത്തിയിരുന്നത് ആറാക്കി ഉയർത്തിയെങ്കിലും ജീവനക്കാരില്ല. 34 ജീവനക്കാരെയാണ് പറവൂർ ഡിപ്പോയിലേക്ക് കഴിഞ്ഞ ദിവസം സ്ഥലമാറ്റിയത്. ഇവർക്ക് പലർക്കും അവിടെ ജോലിയുമില്ല. ഇതോടെയാണ് പറവൂരിൽ ഡിപ്പോയിൽ നിന്ന് ജീവനക്കാരെ എത്തിക്കുന്നത്.
സ്‌റ്റേഷൻ മാസ്റ്റർ ഓഫീസും അടച്ചു
കെ.യു.ആർ.ടി.സി തേവര ഓഫീസ് അടച്ചുപൂട്ടിയത് പിന്നാലെ കെ.യു.ആർ.ടി.സിയുടെ ചുമതലയുള്ള സ്റ്റേഷൻ മാസ്റ്റർക്ക് എറണാകുളം ഡിപ്പോയിലെ താത്കാലിക ഓഫീസും അടച്ചു. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ അടുത്തൊരു കസേരയിട്ടു നൽകിയിരിക്കുകയാണ്.
എറണാകുളം കെ.യു.ആർ.ടി.സി ഡിപ്പോ
ആകെ സർവീസ് ആറ്
സിറ്റി സർവീസ് 0
ലോക്ക് ഡൗണിന് മുമ്പ് 42 സർവീസ് (11 സിറ്റി സർവീസ് ഉൾപ്പെടെ)
ലോക്ക് ഡൗണിന് ശേഷം 24
വരുമാനം 30,000- 50,000 വരെ
കെ.എസ്.ആർ.ടി.സിക്ക് ഒരു കോടി വരെ തുക വരുമാനം നേടിക്കൊടുത്ത ബസുകളാണ് കെ.യു.ആർ.ടി.സി ജെനറം ബസുകൾ. വരുമാനം വർദ്ധിച്ചു വരുന്ന സാഹചര്യത്താലാണ് കോർപ്പറേഷനെ തന്നെ പൂട്ടിക്കെട്ടാൻ ശ്രമം നടക്കുന്നത്. ഇതിനെരെ പ്രത്യക്ഷ സമരം നടത്താനാണ് തീരുമാനം.
എൻ.ഒ. ജെയിംസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്‌സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |