തവാങ്: അരുണാചൽപ്രദേശിലെ അതിർത്തിയിൽ ചൈനയെ വരുതിയിലാക്കാനുള്ള നടപടികൾക്ക് കൂടുതൽ വേഗം നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി തവാങിലും പടിഞ്ഞാറൻ കാമെംഗ് പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചൈനയ്ക്ക് താക്കീതെന്നോണം ഇന്ത്യൻ സൈനികർ ഇവിടെ യുദ്ധ പരിശീലനവും നടത്തിയിരുന്നു.
തന്ത്രപ്രധാനമായ സേലാ ടണലിന്റെ നിർമ്മാണം കൂടി പൂർത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യക്ക് കഴിയും.13,000 അടി ഉയരത്തിൽ മലതുരന്നുള്ള ടണലുകളുടെ നിർമ്മാണം അടുത്തവർഷം ഓഗസ്റ്റിൽ പൂർത്തിയാവും. സേലാ ടണൽ ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. ടണൽ പൂർത്തിയാവുന്നതോടെ ചൈനീസ് അതിർത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയ്ക്കാനാവും എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. നിലവിൽ മലനിരകളിലൂടെയുള്ള സൈനിക വിന്യാസം ഏറെ ദുഷ്കരമാണ്. മാത്രമല്ല ഇന്ത്യൻ നീക്കങ്ങൾ ചൈനീസ് പട്ടാളക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ചൈനീസ് പട്ടാളത്തിന് ഒരു സൂചനയും നൽകാതെ എളുപ്പത്തിൽ സൈനിക നീക്കം നടത്താൻ ഇന്ത്യക്ക് കഴിയും.
നിലവിൽ അതിർത്തിയിലേക്കുള്ള റോഡിൽ ശൈത്യകാലത്ത് മൂന്നുമാസത്തോളം മഞ്ഞുമൂടുന്നതിനാൽ ഗതാഗതം തടസപ്പെടാറുണ്ട്. സൈനിക നീക്കത്തിനും അതിർത്തിയിലുള്ള സൈനികർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഇതുണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. ടണൽ പൂർത്തിയാവുന്നതോടെ ഈ പ്രശ്നം എന്നെന്നേക്കുമായി ഇല്ലാതാവും. ഒപ്പം ഏതുകാലാവസ്ഥയിലും സൈനിക നീക്കം സാദ്ധ്യമാവുകയും ചെയ്യും. തുരങ്കത്തിലെ ഓവർഹെഡ് ക്ലിയറൻസ് വളരെ ഉയർന്നതാണ്. അതിനാൽ ആയുധങ്ങളും വഹിച്ചുള്ള സൈന്യത്തിന്റെ കൂറ്റൻ ട്രക്കുകൾക്ക് എളുപ്പത്തിൽ കടന്നുപോകാനും കഴിയുകയും ചെയ്യും.
12.04 കിലോമീറ്റർ ദൂരമുള്ള ടണലിന്റെ നിമ്മാണപ്രവർത്തനങ്ങൾക്ക് 2019ലാണ് തുടക്കം കുറിച്ചത്. 1790 മീറ്ററും 475 മീറ്ററുള്ള രണ്ടുടണലുകളാണ് നിർമ്മിക്കുന്നത്.അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പ്രധാന പാതയോട് ചേർന്ന് ചെറിയ പാതകളും ഉണ്ടാവും. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണൽ എന്ന ഖ്യാതിയും സേലാ ടണലിന് സ്വന്തമാകും.ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് പദ്ധതിയുടെ നിർമാണ ചുമതല.
തവാങ്
ഇന്ത്യയുടെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളുടെ അതിർത്തി പ്രദേശങ്ങളിലൊന്ന്. 1962ലെ യുദ്ധത്തിൽ ചൈനയുടെ നിർണായക സൈനിക മുന്നേറ്റം ഇവിടെയായിരുന്നു. 15,200 അടി ഉയരമുള്ള ബുംലയിൽ നിന്ന് മാർച്ച് ചെയ്തു വന്ന ചൈനീസ് പട്ടാളം ദിവസങ്ങൾക്കുള്ളിൽ തവാങ് കൈയടക്കി. ഇവിടെ വമ്പൻ സൈനിക സന്നാഹത്തോടെ 1962 ഒക്ടോബർ 20ന് ചൈനയുടെ ആദ്യ ആക്രമണം.
തവാങിൽ കഴിഞ്ഞ ദിവസം യുദ്ധസമാനമായ ഡ്രിൽ ആണ് ഇന്ത്യ നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈനികർ 'ശത്രു ടാങ്കുകൾ' തകർക്കുകയും ചെയ്‌തു.ലഡാക്കിൽ ഒരു വർഷത്തിലേറെയായി ചൈനയുമായി സൈനിക സംഘർഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ യുദ്ധ പരിശീലനം. അടുത്തിടെ അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സേനയെ ഇന്ത്യൻ സൈന്യം തുരത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |