ഒാൺലെെൻ ഇ - കൊമേഴ്സ് സെെറ്റുകളിലൂടെ ജനം കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ദിനംപ്രതി വാങ്ങുന്നത്. 70,900രൂപ മുൻകൂർ അടച്ച് പ്രവാസിയായ നൂറുൽ അമീൻ എന്ന വ്യക്തി എെ - ഫോൺ ബുക്ക് ചെയ്തെങ്കിലും വീട്ടിലെത്തിയ കവറിലുണ്ടായിരുന്നത് സോപ്പും അഞ്ചുരൂപ നാണയവുമായിരുന്നു. സെെബർ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അദ്ദേഹത്തിന് പണം തിരികെ കിട്ടിയെന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ വന്നത്. ഡെലിവറി ബോയിയുടെ മുന്നിൽവച്ച് കവർ പൊട്ടിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതുകൊണ്ടാണ് രേഖ സഹിതം പരാതി നൽകാനായത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ പണം നഷ്ടപ്പെടുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിദ്ധ്യത്തിലാവുമ്പോൾ കമ്പനിക്കോ പാർസൽ സർവീസുകാർക്കോ നിഷേധിക്കാനാവില്ല. ഒാർഡർ ചെയ്ത വ്യക്തിയുടെ അസാന്നിദ്ധ്യത്തിൽ വീട്ടുകാർ കവർ തുറക്കാതെ സാധനം വാങ്ങിവച്ചാൽ അബദ്ധമാകും. അതിനാൽ ഒാർഡർ ചെയ്‌ത സാധനം അപ്പോൾത്തന്നെ തുറന്നുനോക്കി ഉറപ്പുവരുത്തുക. ചില കമ്പനികൾ ഫോണിൽ വരുന്ന ഒ.ടി.പി നൽകുമ്പോൾ മാത്രമെ സാധനം കെെമാറൂ. അത് കുറെക്കൂടി വിശ്വാസ്യതയുള്ളതാണ്. പക്ഷേ തട്ടിപ്പുകാർ പഠിച്ച കള്ളന്മാരാണ്. അതിലും തട്ടിപ്പ് നടത്താം.
കഴിഞ്ഞ മാസം പറവൂരിലെ ഒരു എൻജിനിയറിംഗ് വിദ്യാർത്ഥി ലാപ്ടോപ്പ് ഒാർഡർ ചെയ്തപ്പോൾ ലഭിച്ചത് കടലാസ് ചുരുളുകളായിരുന്നു. സെെബർ പൊലീസിന്റെ ഇടപെടലിനാൽ പണം തിരികെ കിട്ടി. നേരത്തെ ഇതുപോലുള്ള കേസുകളിൽ പൊലീസ് കാര്യമായി ഇടപെടാറില്ലായിരുന്നു. പൊലീസിലെ ഉന്നത പദവിയിൽ നിന്നും വിരമിച്ച വനിതാ ഉദ്യോഗസ്ഥയ്ക്ക് സമാനമായ അനുഭവമുണ്ടായതും പരാതിയിൽ തുടക്കത്തിൽ അന്വേഷണം നടക്കാതിരുന്നതും വാർത്തയായിരുന്നതാണ്. ഇപ്പോൾ പരാതികളിൽ സെെബർ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നത് അഭിനന്ദനാർഹമാണ്.
ഒറ്റനോട്ടത്തിൽ പ്രമുഖ കമ്പനിയെന്ന രീതിയിലായിരിക്കും തട്ടിപ്പുകാർ വെബ്സെെറ്റും മറ്റും അവതരിപ്പിക്കുക. ബ്രാൻഡുകളുടെ പേരിൽ ചില അക്ഷരങ്ങളിൽ മാത്രമേ വ്യത്യാസം കാണൂ. നമ്മുടെ ശ്രദ്ധക്കുറവാണ് അവർ മുതലെടുക്കുന്നത്. അതിനാൽ പോർട്ടലിന്റെ വിശ്വാസ്യത സംബന്ധിച്ച് റിവ്യൂകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിനു ശേഷമേ ഒാർഡർ നൽകാവൂ. വലിയ തുകയാണെങ്കിൽ കാഷ് ഒാൺ പെയ്മെന്റ് ഒാപ്ഷൻ തിരഞ്ഞെടുക്കുന്നതാവും അനുയോജ്യം. അപ്പോൾ പണം നഷ്ടപ്പെടാതെ തടയാനാകും. വലിയ ഡിസ്ക്കൗണ്ട് വാഗ്ദാനത്തിൽ ചിലർ വീണുപോകും. മിനിട്ടുകൾക്കകം ഒാർഡർ ചെയ്യണമെന്ന് പറയുമ്പോൾ ലാഭത്തെപ്പറ്റി മാത്രം ചിന്തിച്ച് പണം നൽകിയാൽ അത് നഷ്ടപ്പെടാനാണ് സാദ്ധ്യത. ഇതിന് പുറമെ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ 16 ഡിജിറ്റ് നമ്പർ , വാലിഡിറ്റി ഡേറ്റ്, കാർഡ് വെരിഫിക്കേഷൻ വാല്യൂ തുടങ്ങിവ തട്ടിപ്പുകാരുടെ കയ്യിൽക്കിട്ടും. അതിനാൽ ഒാർഡർ ചെയ്യുന്നതിന് മുമ്പ് ഏറ്റവും വലിയ ജാഗ്രത പാലിക്കേണ്ടത് ഉപഭോക്താവ് തന്നെയാണ്. തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ സംസ്ഥാന-കേന്ദ്ര സെെബർ പൊലീസിന്റെ സംയുക്തസംഘം രൂപീകരിക്കുന്നതും ആലോചിക്കാവുന്നതാണ്.
കുറ്റവാളികളെ കണ്ടെത്തുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്താലേ ഇത്തരം തട്ടിപ്പുകൾ കുറയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |