തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചു. നഗരപ്രദേശങ്ങളിൽ നിന്ന് മഴ മാറി നിന്നപ്പോൾ മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലുമാണ് നേരിയ മഴ ലഭിച്ചത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ 25, 26 തീയതികളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോരമേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കില്ല.
ക്യാമ്പുകളിൽ 327 പേർ
ജില്ലയിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 327 പേരാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് 110 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. നെടുമങ്ങാട് താലൂക്കിൽ മൂന്നും കാട്ടാക്കടയിൽ രണ്ടും തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |