അഞ്ചാറുമാസത്തെ കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി മസ്ക്കറ്റിലേക്കുള്ള മടക്കയാത്ര മുടങ്ങിയ എന്റെ അനിയൻ അനിൽകുമാർ കഴിഞ്ഞ ശനിയാഴ്ച വലിയ സന്തോഷത്തിലായിരുന്നു. ചെറുതായി പുനരാരംഭിച്ച അന്താരാഷ്ട്ര വിമാന സർവീസുകളിൽ അന്നു വൈകുന്നേരത്തെ ഒമാൻ എയറിൽത്തന്നെ നെടുമ്പാശേരിയിൽനിന്ന് അവന് ടിക്കറ്റ് തരപ്പെട്ടതാണ് അവനെ ഏറ്റവുമേറെ സന്തോഷിപ്പിച്ചത്!
എയർ ഇന്ത്യയടക്കം മറ്റുചില ഫ്ളൈറ്റുകളിൽ നിരക്ക് ഇത്തിരി കുറവായിരുന്നിട്ടും വിസയുടെ കാലാവധി അവസാനിക്കാറായിട്ടും, അവൻ ഒമാൻ എയറിൽ ഒരിരിപ്പിടത്തിനായി കാത്തിരുന്നത് എന്തിനാവാം? ഉത്തരവും അനിയൻ തന്നെ പറഞ്ഞു: ''വെരി സിംപിൾ. അവരുടെ സർവീസ് അത്രമാത്രം നല്ലതാണ്. ഒരു ഫാമിലി ഫീലിംഗ്. സ്നേഹമുള്ള പെരുമാറ്റം.""
ഞാനപ്പോൾ ഓർത്തത്, ഇരുപത്താറ് വർഷം മുമ്പ് ഒമാൻ എയറിനുവേണ്ടി ഞാനൊരുക്കിയ പരസ്യചിത്രത്തിലെ ടാഗ് ലൈനായിരുന്നു 'വീവിംഗ് ത്രെഡ്സ് ഒഫ് ലൗ- ഒമാൻ എയർ"
സുൽത്താനേറ്റ് ഒഫ് ഒമാന്റെ ഒഫീഷ്യൽ എയർലൈനായ ഒമാൻ എയർ അവരുടെ ഇന്റർനാഷണൽ സർവീസുകൾ ആരംഭിച്ച സമയമായിരുന്നു അത്. ഗൾഫ് - ഇന്ത്യൻ സെക്ടറിൽ എയർ ഇന്ത്യയും മറ്റും ആധിപത്യം പുലർത്തിയ കാലം. കുടുംബയാത്രക്കാരെ ആകർഷിക്കാൻ മനോഹരമായ പരസ്യതന്ത്രങ്ങൾ ആവശ്യമായിരുന്നു. അങ്ങനെ ഞാനെഴുതിയതാണ് 'സ്നേഹം നെയ്യുന്ന ഒമാൻ എയർ" എന്നത്! അതുതന്നെയാണ്, കഴിഞ്ഞ 23 വർഷമായി നിരന്തരം ഒമാൻ യാത്ര നടത്തുന്ന അനിയൻ മറ്റൊരുരൂപത്തിൽ ഇപ്പോൾ പറയുന്നതെന്നത് എന്നെ അതിശയിപ്പിച്ചു. എന്റെ ആ പഴയ പരസ്യചിത്രം ആദ്യമായി സംപ്രേഷണം ചെയ്തതിന്റെ ഇരുപത്താറാം വാർഷികദിനമാണ് ഈ വരുന്ന ഒക്ടോബർ 29 ന് എന്ന് ഞാനിപ്പോൾ സ്നേഹപൂർവം ഓർക്കുന്നു.
രണ്ട്
1993 നവംബർ 18 നാണ് ഒമാൻ എയർ ആദ്യത്തെ ഇന്റർനാഷണൽ സർവീസ് ആരംഭിക്കുന്നത്. അതും തിരുവനന്തപുരത്തേക്ക്! അന്ന് ഇന്ത്യൻ കൺട്രി ഹെഡ് അബ്ദുൾ റഹിം, ഏരിയ മാനേജർ എം.എ. അൽത്താഫ് എന്നിവർ സമ്പൂർണ മലയാളികൾ. ഇവരിലേക്ക് എന്നെ എത്തിച്ചത് തിരുവനന്തപുരത്തെ കേരള ട്രാവൽസ് എം.ഡി ചന്ദ്രുവേട്ടൻ. 'ഏഷ്യാനെറ്റി" നു വേണ്ടി, ഞാൻ സാരഥിയായ പനോരമ ഒരുക്കിയ 'ഗൾഫിലുണരുന്നു കേരളം" എന്ന ടെലിവിഷൻ പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു. അച്ചുവിന്റെ ആത്മമിത്രമായിരുന്നു ചന്ദ്രു എന്ന ചന്ദ്രഹാസൻ. ഗൾഫ് മലയാളികളെ സംബന്ധിച്ചുള്ളതാകയാൽ സ്വാഭാവികമായും പരമ്പരയുമായി സഹകരിക്കുവാൻ ഒമാൻ എയർ തയ്യാറായി. പക്ഷേ അവർക്ക് ഇംഗ്ലീഷിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പരസ്യ ചിത്രം കേരളീയ പശ്ചാത്തലത്തിൽ വേണമായിരുന്നു. ആ സാഹസം ഞാനേറ്റെടുത്തു.
മൂന്ന്
'കാശ്മീരം" സിനിമ ഇറങ്ങിയ കാലം. പ്രിയ സുഹൃത്തും കഥാകൃത്തുമായ മധുപാൽ, രാജീവ് അഞ്ചലിന്റെ സംവിധാനസഹായിയായിച്ചെന്ന് നടനായിത്തീർന്ന് യുവമനസുകളിലെ ഹരമായി മാറിയ സിനിമാക്കാലം. ഒമാൻ എയറിന്റെ പരസ്യചിത്രത്തിൽ കുഞ്ഞുമകന്റെ അരികിലേക്ക്, അവൻ 'വൺ ടൂ ത്രീ" എന്ന് പത്തെണ്ണുമ്പോഴേക്കും പറന്നെത്തുന്ന കമ്പനി എക്സിക്യൂട്ടീവായ യുവ ഗൾഫ് പിതാവിന്റെ റോളിലേക്ക് മധുപാൽ നിശ്ചയിക്കപ്പെട്ടു. തിരുവനന്തപുരത്ത് 'റയ്മൻഡ്സ്" തുടങ്ങിയ കാലവുമായിരുന്നു അത്. ഞാനും മധുപാലും പ്രൊഡക്ഷൻ കൺട്രോളർ എസ്.എൽ. പ്രദീപും ചെന്നാണ് നായകനണിയാനുള്ള ഒരു വില പിടിച്ച സ്യൂട്ട് തിരഞ്ഞെടുത്തത്. ആയിടെ ഒരിക്കൽ സ്ക്രിപ്റ്റ് ചർച്ചയ്ക്ക് പനോരമ സ്റ്റുഡിയോയിൽ വന്ന ഒമാൻ എയറിലെ അൽത്താഫിന്റെ കൂടെ മൂന്നുവയസുകാരൻ മകൻ ഫക്രുവുമുണ്ടായിരുന്നു. അവന്റെ സ്മാർട്ട്നസ്, മധുപാലിന്റെ മകന്റെ വേഷത്തിന് അനുയോജ്യമായിരുന്നു. അങ്ങനെ അതും ഒരു തീരുമാനമായി. മമ്മൂട്ടിയുടെ 'സുറുമ" വീഡിയോസിലും പി.ടി.ഐയിലും ഏഷ്യാനെറ്റിലുമൊക്കെ പ്രവർത്തിച്ചിരുന്ന ടി.ജി. ശ്രീകുമാർ കാമറാമാനായി വന്നു.
1985-ലെ ആ ഷൂട്ടിംഗ് പ്രഭാതം ഓർമയിലുണ്ട്. ശംഖുമുഖം എയർപോർട്ടിൽ മസ്ക്കറ്റിൽ നിന്നെത്തിയ വിമാനം മടക്കയാത്ര തുടങ്ങുന്നതിനിടയിലുള്ള അരമണിക്കൂറാണ് ഫ്ളൈറ്റ് സീനുകൾ ചിത്രീകരിക്കുന്നതിന് അനുവദിക്കപ്പെട്ട സമയം. എയർപോർട്ട് അതോറിറ്റി തന്നത് പത്ത് എൻട്രി പാസുകൾ മാത്രം. മധുപാലിനെ മേക്കപ്പ് ചെയ്തൊരുക്കിയ ജയചന്ദ്രൻ എന്ന യുവാവ് പെട്ടിയുമെടുത്ത് പിറകേ വന്നപ്പോൾ സെക്യൂരിറ്റി തടഞ്ഞു. 'അത്യാവശ്യ പാസുകാരി"ൽ മേക്കപ്പ്മാൻ പെട്ടിരുന്നില്ല. അക്കാലത്ത് സീരിയലുകളിലും സിനിമകളിലും നല്ല തിരക്കുണ്ടായിരുന്ന ജയചന്ദ്രൻ കരയും മട്ടിലായി: ''ഒരു ഫ്ലൈറ്റിനകത്ത് ആദ്യമായി കയറാനുള്ള മോഹം കൊണ്ടാ ഞാനിന്ന് ഈ മേക്കപ്പിനെത്തിയത്."" ആ ദീനസ്വരം കേട്ട് അൽത്താഫ് വളരെ പെട്ടെന്നുതന്നെ ജയചന്ദ്രനും ഒരു താത്ക്കാലിക പാസ് തരപ്പെടുത്തിക്കൊടുത്തു... ഷൂട്ടിംഗ് സുഗമമായി നടന്നു...!
നാല്
ഇരുപത്താറ് വർഷങ്ങൾ കടന്നുപോവുമ്പോൾ, ആ ഒമാൻ വിമാനചിത്രകഥയിലെ മുഖ്യകഥാപാത്രങ്ങളൊക്കെ ഒരുപാട് ഉയരത്തിലാണിന്ന്. മധുപാൽ കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മലയാളികളുടെ പ്രിയങ്കരൻ. കുഞ്ഞു ഫക്രു മുപ്പതുകാരനായ സുന്ദര ബിസിനസുകാരൻ ഫക്രുദ്ദീനായി. റഹിമും അൽത്താഫും ഒമാൻ എയർ വിട്ടു. റഹിം ദുബായിലെ സമ്പന്ന ബിസിനസുകാരൻ. തൊടുപുഴ ന്യൂമാൻസ് കോളേജിൽ പഠിക്കുമ്പോൾത്തന്നെ എഴുത്തും പ്രസംഗവും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനവുമൊക്കെയുള്ള അൽത്താഫ് സ്വന്തം ബിസിനസിനോടൊപ്പം ഫേസ്ബുക്കിൽ സജീവമായി കഥകളെഴുതുന്നു. എസ്.എൽ. പ്രദീപ് മലയാള സിനിമയിലെ തിരക്കുള്ള പ്രൊഡക്ഷൻ ഡിസൈനറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമൊക്കെയാണ്. ടി.ജി. ശ്രീകുമാർ ദുബായ് മീഡിയ സിറ്റിയിലെ കാമറാമാനായിരുന്നു. അടുത്ത കാലത്ത് തിരിച്ചെത്തി കൊച്ചിയിൽ മീഡിയാ കൺസൾട്ടന്റും അക്കാഡമി ഫാക്കൽറ്റിയുമായി പ്രവർത്തിക്കുന്നു. ജയചന്ദ്രൻ ഒരുപാട് സൂപ്പർ താരങ്ങൾക്ക് മേക്കപ്പിട്ടു. നിരവധി വിമാനയാത്രകൾ നടത്തി. ഫ്ളവേഴ്സ് ചാനലിലെ ചീഫ് മേക്കപ്പ്മാനായി പ്രവർത്തിക്കവേ, ആറുമാസം മുമ്പ് ഒരസുഖം വന്ന് ഈ ലോകം വിട്ടു. എന്നത്തേയും പോലെ ഈ പ്രോജക്ടിലും എന്റെ കൂടെ നിഴലായുണ്ടായിരുന്ന ആത്മമിത്രം ശ്രീകുമാറും കഴിഞ്ഞവർഷം ജീവിതത്തിൽ നിന്ന് സ്വയം പിരിഞ്ഞുപോയി...
ഈ ഒമാൻ വിമാനക്കഥയുടെ ഓർമകളിലേക്ക് എന്നെ ഇപ്പോൾ എത്തിച്ച അനിയൻ അനിൽകുമാർ 23 വർഷമായി കംപ്യൂട്ടർ പ്രൊഫഷണലായി മസ്ക്കറ്റിലുണ്ട്. ആദ്യവർഷങ്ങൾ സുൽത്താൻ കാബൂസ് യൂണിവേഴ്സിറ്റിയിലെ എം.എച്ച്.സിയുടെ കംപ്യൂട്ടർ വിദഗ്ദ്ധനായി പ്രവർത്തിച്ചശേഷം പ്രശസ്തമായ ഒരു കംപ്യൂട്ടർ നെറ്റ്വർക്ക് സ്ഥാപനം നടത്തുകയാണിപ്പോൾ. 'നാട്ടിലേക്ക് മടങ്ങണം, എന്തെങ്കിലും ബിസിനസ് ചെയ്യണം" ഈയിടെ അവൻ പറഞ്ഞു. 'നാട്ടിൽ ഇപ്പോൾ ചെയ്യാൻ പറ്റുന്ന മികച്ച ബിസിനസ് രാഷ്ട്രീയമാണ് " പെട്ടെന്നുള്ള എന്റെ മറുപടികേട്ട് പയ്യന്നൂർ കോളേജിലെ ആ പഴയ പൊളിറ്റിക്സ് വിദ്യാർത്ഥിയുടെ മുഖത്ത് ചിരി തെളിഞ്ഞു... അന്നത്തെ ആ പൊളിറ്റിക്സ് വിട്ടാണ് അവൻ ബോംബെയിൽച്ചെന്ന് കംപ്യൂട്ടർ എൻജിനിയറിംഗ് പഠിച്ച് രക്ഷപ്പെട്ടത്....!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |