താൻ വലിയ പൂജ്യങ്ങളുമായിട്ടാണ് ജനിച്ചതെന്ന് ശിവൻകുട്ടി പറയാറുണ്ട്. ഇല്ലായ്മകളുടെ നീണ്ടനിര. ചെറിയ വീട്. സാമ്പത്തികശേഷിയില്ലാത്ത രക്ഷിതാക്കൾ. പരിഹാസവും കുത്തുവാക്കുകളും കേട്ടുതഴമ്പിച്ച കാതുകൾ. എങ്കിലും തോറ്റില്ല. വാശി കരുത്തായി, ആത്മബലമായി. മനസിന്റെ സ്ലേറ്റിൽ എഴുതി പഠിക്കാൻ കഷ്ടപ്പാടുകളുടെ അക്ഷരങ്ങൾ.വളവും വെള്ളവും ആവോളം കിട്ടിയ വാഴത്തോട്ടങ്ങളിലെ പല വാഴകളും കാറ്റത്തു മറിഞ്ഞു. ചിലത് കൂമ്പടഞ്ഞു. ചിലത് പടലവിരിഞ്ഞെങ്കിലും പാകമാകും മുമ്പെ ഒടിഞ്ഞുവീണു. നാട്ടിലെ കാശുള്ളവരുടെ മക്കളിൽ പലരും വഴിപിഴച്ചപ്പോൾ വാശിയോടെ പഠിച്ചു. പ്രാർത്ഥനയോടെ ഉറങ്ങാൻ കിടക്കും. പ്രാർത്ഥനയോടെ ഉണരും. അന്നത്തെ അനുഭവങ്ങൾ ശിവൻകുട്ടി ഇപ്പോഴും ബാലചിത്രകഥപോലെ മറിച്ചുനോക്കും. വലിയ നിലയിലെത്തിയെങ്കിലും ഇന്നലെ കഴിഞ്ഞപോലെ സരസമായി വർണിക്കും. അതു കേൾക്കാൻ പഴയകാല സുഹൃത്തുക്കൾ ഒത്തുകൂടാറുണ്ട്.
സ്വർണത്തോട് താത്പര്യമില്ല. കാരണം സ്വർണത്തിന്റെ പേരിൽ മുമ്പ് അമ്മ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഏതോ കല്യാണത്തിന് പോകാൻ ഒരു സ്വർണവള ബന്ധുവിനോട് ചോദിച്ചപ്പോൾ സ്വർണമണിയാൻ ഭാഗ്യമില്ലാത്തവൾ എന്തിന് ഇരന്നുവാങ്ങി അണിയണം. കാണുന്നവർക്കെല്ലാം മനസിലാകില്ലേ കടം വാങ്ങിയതാണെന്ന്. അന്ന് ശിവൻ കുട്ടിയെ മടിയിൽ വച്ച് അമ്മ കുറെ കരഞ്ഞു. അന്ന് മനസിൽ പ്രതിജ്ഞയെടുത്തു. അമ്മയ്ക്ക് നിഷേധിക്കപ്പെട്ട സ്വർണം തനിക്കും വേണ്ടെന്ന്. ആകാശം നോക്കി പഠിക്കണം അവിടെ ഒന്നും സ്ഥിരമല്ല. വെയിലും മഴയും ഇടിയും മിന്നലും മഞ്ഞുമെല്ലാം ക്ഷണികമാണ്. തെളിഞ്ഞിരുന്നാൽ നീലനിറം. ആർത്തികളും അഹംഭാവവും കാർമേഘമായി മൂടാതിരുന്നാൽ മതി.
വാശിയോടെ സുഖമായി ജീവിക്കണമെന്ന് മോഹിച്ചു. അത് നടന്നു. പണ്ടുതന്നെ പരിഹസിച്ചവരുടെ മുന്നിൽ അല്പം ആഡംബരത്തോടെ നിന്നു. മനസിന് ഇഷ്ടമില്ലെങ്കിലും കുറെയൊക്കെ പകിട്ടും പത്രാസും കാട്ടി. ഇരുചെവിയറിയാതെ ഒരുപാടുപേരെ സഹായിച്ചു. പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചു. ആരോടും പറഞ്ഞില്ല. ആ രഹസ്യങ്ങൾ മനസിന്റെ സ്വകാര്യസ്വത്തായി. കുട്ടിക്കാലത്ത് കുറേ കണ്ണീരുകുടിച്ചെങ്കിലും ദൈവം കൈവിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. അതിനോട് ശിവൻകുട്ടി യോജിക്കാറില്ല. കാരണം വിവാഹം കഴിഞ്ഞ് ദശാബ്ദങ്ങളായിട്ടും അച്ഛനായില്ല. മനസിൽ കെട്ടിയിട്ട തൊട്ടിലും ശേഖരിച്ച കളിപ്പാട്ടങ്ങളും ഇപ്പോഴും ശൂന്യം. വിധിയെ വെല്ലുവിളിച്ചു അടിയറവു പറയിച്ചു എന്നൊക്കെ വീമ്പിളക്കുമ്പോൾ ഒരുകാര്യം ഓർത്തിരിക്കണം. എല്ലാവരെയും എവിടെയെങ്കിലും വച്ച് ഏതെങ്കിലും ഒരു കാര്യത്തിൽ വിധി മുട്ടുകുത്തിക്കുമെന്ന് ശിവൻകുട്ടി ഓർമിപ്പിക്കാറുണ്ട്.
ശിവൻകുട്ടിയുടെ രണ്ടുനിലവീട്ടിൽ ഒരു മുറിയിലെ ഇരുമ്പുപെട്ടിയിൽ കുറേ കൗതുകങ്ങളുണ്ട്. വള്ളിപൊട്ടിയ നിക്കർ. ആരിൽ നിന്നോ വാങ്ങി പഠിച്ച പഴയ പുസ്തകങ്ങൾ. കാലഹരണപ്പെട്ടനാണയങ്ങൾ. ഈ നിധികളാണ് തന്റെ സൗഭാഗ്യമെന്ന് ശിവൻകുട്ടി ഓർമിക്കും. പിന്നെ ജീവിതം കാച്ചിക്കുറുക്കിയെടുത്ത ചില സ്വന്തം വേദാന്തങ്ങളും പറയും. സമ്പത്ത് മലവെള്ളമായി വന്നുമറിഞ്ഞാലും കൂടെയുള്ളവരെ പുഴുക്കളായി കാണരുത്. ബന്ധുബലം കൂടിയാലും ദുർബലരെ പരിഹസിക്കരുത്. കാരണം നിന്നെ നിവർത്തി നിറുത്തി അഹങ്കരിപ്പിക്കുന്ന നട്ടെല്ലിന്റെ ഒരു കശേരുവിന്റെ സ്ഥാനം അല്പമൊന്നു പിഴച്ചാൽ തീർന്നില്ലേ സർവ്വവും. ഉന്മാദത്തോടെ കണ്ണുനീർ തുടച്ചുകൊണ്ട് ശിവൻകുട്ടി ഉറക്കെ വിളിച്ചു പറയും.
(ഫോൺ : 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |