കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കം 24 പേരാണ് പ്രതിപ്പട്ടികയിൽ. ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ചൊവ്വര സ്വദേശിയും സഭാ സുതാര്യ സമിതി ഭാരവാഹിയുമായ പാപ്പച്ചൻ ആത്തിപ്പിള്ളി നൽകിയ പരാതിയിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
ഒക്ടോബർ 28ന് പാപ്പച്ചനോട് ഹാജരാകാൻ ഇ.ഡി നിർദേശം നൽകി.
27 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നെങ്കിലും ബാങ്ക് അക്കൗണ്ട് വഴി ഒമ്പതു കോടി രൂപ മാത്രമാണ് കൈമാറിയതെന്നു കണ്ടെത്തി. ബാക്കി തുക കള്ളപ്പണമെന്നാണ് നിഗമനം. പരാതിക്കാരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കും.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഏഴ് ഹർജികൾ ആഗസ്റ്റ് 12ന് കേരള ഹൈക്കോടതി തള്ളിയിരുന്നു.
സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. ഭൂമി ഇടപാടുകൾക്ക് ശേഷം ആലഞ്ചേരിയുടെ അക്കൗണ്ടിൽ നിന്ന് ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് സഭാ സുതാര്യ സമിതിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |