അമ്പലപ്പുഴ: രാജ്യം വലതുപക്ഷ രാഷ്ട്രീയ പരിമിതികളുടെ ഇരുട്ടിൽ ദിശാബോധം നഷ്ടപ്പെട്ട് നിൽക്കുമ്പോഴാണ് കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തിയതെന്ന് എ. വിജയരാഘവൻ പറഞ്ഞു. പുന്നപ്ര - വയലാർ വാരാചരണത്തിന്റെ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ പുന്നപ്ര - വയലാർ സമരത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മാറാൻ തീവ്രഹിന്ദുത്വ വർഗീയ ശക്തികൾക്ക് കഴിഞ്ഞു. ബി.ജെ.പിയെ നയിക്കുന്നവർ മാത്രമല്ല തിരശീലയ്ക്ക് പിന്നിലുള്ളവരും തീവ്ര വർഗീയതയും വിദ്വേഷ പരമായ നിലപാടും സ്വീകരിക്കുന്നവരാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ കുത്തകകൾക്ക് ഇതുപോലെ സൗകര്യം കിട്ടിയ കാലം ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് കോടി രൂപയാണ് അദാനി, അമ്പാനിമാരുടെ നിത്യ വരുമാനം. കേന്ദ്ര സർക്കാരിന്റെ പിന്തുണയില്ലാതെ ഇതിന് കഴിയുമോ. പൊതുമേഖലാ സ്ഥാപനങ്ങൾ കിട്ടിയ വിലയ്ക്ക് വിൽക്കുകയാണ്. രാജ്യത്തിന്റെ എയർലൈൻസും പ്രതിരോധ മേഖലയും സമ്പന്ന വിഭാഗങ്ങൾക്ക് വിൽക്കുന്നു. ഭരണഘടനയെ തന്നെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ കളങ്കപ്പെടുത്തി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ, മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ. ഓമനക്കുട്ടൻ, അഡ്വ. വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ടി.എസ്. ജോസഫ് സ്വാഗതവും എൻ. പി. വിദ്യാനന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |