കാഞ്ഞങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണം, മൈനിംഗ് ആൻഡ് ജിയോളജി, ഭൂഗർഭ ജലവകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘം പരിശോധന നടത്തി. മുൻവർഷങ്ങളിൽ മണ്ണിടിച്ചിൽ അപകടങ്ങളുണ്ടായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലായി 28 പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയിരുന്നു.
ബളാൽ പഞ്ചായത്തിലെ പാലച്ചാൽ, കോട്ടക്കുന്ന്, പുഞ്ച, പാമത്തട്ട്, മുട്ടോംകടവ്, വെസ്റ്റ് എളേരിപഞ്ചായത്തിലെ മുടന്തൻപാറ, കോട്ടമല, ഈസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല, തയ്യേനി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഭൂഗർഭ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് കെ.എ. പ്രവീൺകുമാർ, മൈനിംഗ് ആൻഡ് ജിയോളജിയിലെ അസി. ജിയോളജിസ്റ്റ് ആർ. രേഷ്മ, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസർ കെ. ബാലകൃഷ്ണ ആചാര്യ, ഓവർസിയർമാരായ പി.കെ. രാമചന്ദ്രൻ, എ.എം. റാഫി, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ, പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |