SignIn
Kerala Kaumudi Online
Saturday, 21 September 2024 2.59 AM IST

ഏറ്റെടുക്കണം ആ വെല്ലുവിളി

Increase Font Size Decrease Font Size Print Page

high-speed

പിണറായി സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്നമായ അർദ്ധ അതിവേഗ റെയിൽ പദ്ധതിയ്ക്ക് റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണ നിലപാട് തീരെ പ്രതീക്ഷിച്ചതല്ല. പലകുറി മാറ്റിയെഴുതിയ വിശദ പ്രോജക്ട് കൈയിലിരിക്കുമ്പോഴാണ് ഇതുവരെ ഉന്നയിക്കാതിരുന്ന സംശയങ്ങളുമായി എത്തുന്നത്.

63941 കോടി രൂപ ചെലവ് കണക്കാക്കുന്ന വമ്പൻ പദ്ധതി സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് ന്യായമായും സന്ദേഹങ്ങൾ ഉയരും. മുടക്കുമുതലിന്റെ പകുതിയും കേരളം സ്വന്തംനിലയ്ക്ക് കണ്ടെത്താനുള്ള വഴി തേടിയ ശേഷമാണ് അന്തിമ അനുമതിക്കായി റെയിൽവേയെയും കേന്ദ്രത്തെയും സമീപിച്ചിരിക്കുന്നതെന്നു മറന്നുകൂടാ. സ്വന്തം ഖജനാവിൽ നിന്ന് പണമെടുത്ത് ഇതുപോലുള്ള വലിയ പ്രോജക്ടുകൾ ഒരു സംസ്ഥാനവും നടപ്പാക്കാറില്ല. വിവിധ സ്രോതസുകളിൽ നിന്ന് മൂലധനം കണ്ടെത്തുകയാണു പതിവ്. തിരുവനന്തപുരം - കാസർകോട് സിൽവർലൈൻ പാതനിർമ്മാണത്തിന്റെ കാര്യത്തിലും അതേവഴിയാണ് സംസ്ഥാനം പിന്തുടരാൻ ഉദ്ദേശിച്ചിരിക്കുന്നത്. വായ്‌പയുടെ ഒരു പങ്ക് സംസ്ഥാനവും കേന്ദ്രവും വഹിക്കും. സിംഹഭാഗവും വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയാണ്. ഇത് 33700 കോടി രൂപ വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.സിൽവർ ലൈനിനുള്ള പ്രാരംഭ നടപടികൾ നടന്നുവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിനെയും മറ്റും സന്ദർശിച്ചത്.

സിൽവർ ലൈൻ നിർമ്മാണത്തിനാവശ്യമായ വിദേശ വായ്‌പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്രം വിസമ്മതിച്ച സാഹചര്യത്തിൽ വേണ്ടിവന്നാൽ സംസ്ഥാനം അത് സ്വയം വഹിച്ചുകൊള്ളാമെന്ന നിലപാടാണ് മുഖ്യമന്ത്രി കേന്ദ്രം മുൻപാകെ സ്വീകരിച്ചത്. വായ്‌പ നൽകാൻ തയ്യാറായി മൂന്നോ നാലോ വിദേശ ഏജൻസികൾ രംഗത്തുണ്ട്. അവർ വയ്ക്കുന്ന ഒരേയൊരു നിബന്ധന വായ്‌പയ്ക്ക് കേന്ദ്രം ഗ്യാരന്റി നിൽക്കണമെന്നു മാത്രമാണ്. ബാദ്ധ്യത അപ്പാടെ സംസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഗ്യാരന്റി മാത്രം നൽകാൻ കേന്ദ്രം വൈമനസ്യം കാണിക്കേണ്ടതില്ല. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്ക് നാലുമണിക്കൂർ കൊണ്ട് എത്താമെന്നതിൽ ഒതുങ്ങുന്നില്ല പുതിയ റെയിൽ പദ്ധതിയുടെ നേട്ടം. സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസന പാതയിൽ അതീവ ശോഭയാർന്ന ഒരദ്ധ്യായമാകും ഇതിലൂടെ തുറക്കപ്പെടുന്നത്. 2030-ൽ പൂർത്തിയാക്കാൻ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്ന പുതിയ റെയിൽവേ വികസനത്തിൽ കേരളത്തിന്റെ സിൽവർ ലൈനും ഉൾപ്പെട്ടതാണ്. അതിൽനിന്ന് ഓരോ കാരണമുണ്ടാക്കി ഇനി പിന്തിരിയുന്നത് സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി കാണിച്ചുവരുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണം മാത്രമാകും. സിൽവർ ലൈൻ നിർമ്മാണം വഴി അരലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. റെയിൽവേയിൽ പതിനായിരത്തിലേറെ പേർക്ക് പുതുതായി ജോലി ലഭിക്കാനും അത് വഴിയൊരുക്കും. ടൂറിസം മേഖലയിലെ വികസനങ്ങൾ കൂടി കണക്കിലെടുത്താൽ മറ്റനേകം പേർക്കും ജീവിതമാർഗം തുറന്നിടുന്നതാകും കെ - റെയിൽ പദ്ധതി.

ഏതു വലിയ പദ്ധതികളുടെയും കാര്യത്തിൽ എതിർപ്പുകളും പ്രതിഷേധമുറകളും കാര്യങ്ങൾ മനസിലാക്കാതെയുള്ള വിമർശനങ്ങളും സ്വാഭാവികമാണ്. നിശ്ചയദാർഢ്യം കൊണ്ടുമാത്രമേ ഇതിനെയൊക്കെ മറികടന്ന് ലക്ഷ്യപ്രാപ്തിയിലെത്താനാവൂ. അത്തരത്തിലൊരു നിശ്ചയദാർഢ്യവും ഉറച്ച തീരുമാനവുമാണ് സിൽവർ ലൈനിന്റെ കാര്യത്തിൽ ഉണ്ടാകേണ്ടത്. ബാദ്ധ്യത പൂർണമായും ഏറ്റെടുക്കാൻ സംസ്ഥാനം ഒരുക്കമാണെന്ന് അറിയിച്ച സ്ഥിതിക്ക് ആവശ്യമായ അനുമതികൾ നൽകാൻ കേന്ദ്രം നടപടിയെടുക്കണം. കേരളത്തിന്റെ കാര്യം വരുമ്പോൾ മുഖംതിരിക്കുന്ന പഴയ പ്രവണത ഉപേക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVER LINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.