തൃശൂർ: സംഗീത നാടക അക്കാഡമിയിൽ 25 മുതൽ തിരിതെളിയുന്ന പ്രൊഫഷണൽ നാടക മത്സരത്തിന് 250 സീറ്റുകളിലേക്കും പാസുകൾ വിതരണം ചെയ്തു. 2019ലെ നാടകമത്സരമാണ് 29വരെ കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ കൊവിഡ് ചട്ടം പാലിച്ച് നടക്കുന്നത്.
രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമായി രണ്ട് നാടകങ്ങൾ വീതം അരങ്ങിലെത്തിക്കുമെന്ന് അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി പറഞ്ഞു. നാടകസമിതികൾ സമർപ്പിച്ച 23 നാടകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 നാടകങ്ങളാണ് അരങ്ങിലെത്തിക്കുന്നത്. നാടക അവതരണ ചെലവിനുള്ള തുക 30,000 രൂപയിൽ നിന്നും ഒരു ലക്ഷമാക്കി.
25ന് രാവിലെ 9.30ന് അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന രണ്ടുസെറ്റ് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 25ന് രാവിലെ പത്തിന് കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ അന്നവും വൈകിട്ട് അഞ്ചിന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും. 26ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, കണ്ണൂർ നാടകസംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും, 27ന് സംസ്‌കൃതി വെഞ്ഞാറമൂടിന്റെ ജീവിതപാഠം, വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി, 28ന് കണ്ണൂർ സംഘചേതനയുടെ ഭോലാറാം, തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക്, 29ന് കായകുളം കെ.പി.എ.സിയുടെ മരത്തൻ 1892, കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്നിവയും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |