ആറ് കൗൺസിലർമാരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ സമരത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൗൺസിൽ ഹാളിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ബി.ജെ.പി കൗൺസിലർമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നടപടികൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണം, സമരം നടത്തുന്ന ആളുകളുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന രീതി ശരിയല്ല, സമരം ചെയ്‌ത കർഷകരോട് തൊഴുകൈയോടെ നിന്ന വ്യക്തിയാണ് നരേന്ദ്രമോദിയെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ആറ് ബി.ജെ.പി കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗതി വാർഡ് കൗൺസിലർ ഷീജാ മധു, നേമം കൗൺസിലർ ദീപിക. യു, ചെല്ലമംഗലം കൗൺസിലർ ഗായത്രിദേവി, പൗഡിക്കോണം കൗൺസിലർ അർച്ചന മണികണ്ഠൻ എന്നിവരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാങ്ങോട് കൗൺസിലർ ഒ. പദ്മലേഖ, ഫോർട്ട് കൗൺസിലർ ജാനകി അമ്മാൾ തുടങ്ങിയവരെ നേരത്തെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. ഇന്നലെ കേന്ദ്രമന്ത്രി വി. മുരളീധരൻ സമരനേതാക്കളെ സന്ദർശിച്ചു. രാപ്പകൽ സമരത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകർ കോർപ്പറേഷന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. തിട്ടമംഗലം ഹരി, കെ.ജി. ശിവശങ്കരൻ നായർ, മലയിൻകീഴ് രാധാകൃഷ്‌ണൻ, കഴക്കൂട്ടം അനിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
ദീപികയ്‌ക്കൊപ്പം കുഞ്ഞും
നേമം വാർഡ് കൗൺസിലർ ദീപികയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ഒന്നര വയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. അച്ഛൻ ജിഗേഷിനൊപ്പം അമ്മയുടെ സമരം കാണാനെത്തിയതാണ് അദ്രിദേവ്. ഒന്നര വയസുള്ള കുഞ്ഞിനെ ഭർത്താവിന്റെ കൈകളിൽ ഏല്പിച്ച് ദീപിക സമരത്തിനിറങ്ങിയത് വാർത്തയായിരുന്നു. ജിഗേഷിനും അദ്രിദേവിനും ഒപ്പമാണ് ദീപിക ആശുപത്രിയിലേക്ക് പോയത്.
യു.ഡി.എഫ് സമരപ്പന്തലിൽ
കെ. മുരളീധരൻ എം.പി
ഇടതുപക്ഷ യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥന്മാർ നഗരസഭയിലെ നികുതി തട്ടിയെടുത്തപ്പോൾ, മാർക്‌സിസ്‌റ്റ് പാർട്ടി ഒരമ്മയുടെ കുഞ്ഞിനെ തന്നെ തട്ടിയെടുത്ത് കൈമാറ്റം ചെയ്‌തത് നാടിന് അപമാനമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. യു.ഡി.എഫ് കൗൺസിലർമാരുടെ 11ാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരക്കാരെ ചവിട്ടി മെതിച്ച് കൗൺസിൽ യോഗം നടത്തിയ മേയർ അഴിമതിക്കാർക്ക് കുട പിടിക്കുകയാണ്. മൂന്ന് സോണലിൽ മാത്രമേ കുഴപ്പമുള്ളൂവെന്ന് മേയർ ആവർത്തിച്ച് പറയുന്നത് തട്ടിപ്പിന്റെ ഗൗരവം കുറച്ചുകാണിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി.കെ. വേണുഗോപാൽ, ബീമാപ്പള്ളി റഷീദ്, ഇറവൂർ പ്രസന്നകുമാർ, പാളയം ഉദയകുമാർ, ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, ഡി. അനിൽ കുമാർ, പനങ്ങോട് വിജയൻ, ജി.എസ്. ഷീന, പ്രതിഭ, മുരുകേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |