തൃശൂർ:ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ ആറ് പേർക്ക് പുതു ജീവൻ നൽകി യാത്രയായി.മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത് . എറെ ദുഃഖം നിറഞ്ഞ സാഹചര്യത്തിലും അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആൽബിൻ പോളിന്റെ കുടുബാംഗങ്ങളെ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകീർത്തിച്ചു.
ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും ഈ മാസം 18ന് രാവിലെ നെടുമ്പാശേരി എയര്‍പോർട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരുമ്പോൾ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്‌തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയുള്ളവർ ഇല്ല. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്.ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.
ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി ജോലി ചെയ്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. ഭാര്യ എയ്ഞ്ചല്‍. ഇവര്‍ക്കൊരു നാല് മാസം പ്രായമായ കുഞ്ഞുമുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |