കൺസോർഷ്യം രൂപീകരണം വൈകുന്നു
കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിനെ സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം വൈകിയേക്കും. വേദാന്ത, അമേരിക്കൻ നിക്ഷേപ ഫണ്ടുകളായ അപ്പോളോ ഗ്ളോബൽ മാനേജ്‌മെന്റ്, ഐ സ്‌ക്വയേഡ് കാപ്പിറ്റൽ എന്നിവയാണ് നിലവിൽ താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. ഓഹരി വാങ്ങാൻ ഇനിയും താത്പര്യമുള്ളവർക്ക്, ഈ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം സ്ഥാപിക്കാമെന്ന് കേന്ദ്രം ആഗസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു. നേരിട്ട് താത്പര്യപത്രം സമർപ്പിക്കാനാവില്ല.
എന്നാൽ ഈ മൂന്ന് കമ്പനികളും ആഗോള ഊർജ കമ്പനികൾ, നിക്ഷേപ-പെൻഷൻ ഫണ്ടുകൾ തുടങ്ങിയവയുമായി ചർച്ചകൾ നടത്തിയെങ്കിലും യോഗ്യരായ പങ്കാളികളെ കണ്ടെത്താനാകാത്തതിനാൽ കൺസോർഷ്യം രൂപീകരണം വൈകുകയാണ്. ബി.പി.സി.എല്ലിൽ 52.98 ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്. ഇതുമുഴുവൻ വിറ്റഴിച്ച് കമ്പനിയെ സ്വകാര്യവത്കരിക്കുകയാണ് ലക്ഷ്യം.
നിലവിൽ 431.70 രൂപയാണ് ഓഹരിവില. മൊത്തം മൂല്യം 93,646 കോടി രൂപ. ഓഹരി വിറ്റൊഴിയലിലൂടെ സർക്കാർ 50,000 കോടിയോളം രൂപ പ്രതീക്ഷിക്കുന്നു. ഓഹരി വാങ്ങുന്ന കമ്പനി/കൺസോർഷ്യം ഓപ്പൺ ഓഫറിലൂടെ പൊതു നിക്ഷേപകരിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 25,000 കോടി രൂപയോളം വരും.
വിവിധ കമ്പനികൾ ചേർന്നുള്ള കൺസോർഷ്യത്തിന് മാത്രമേ ഇത്രവിലയ തുകയ്ക്ക് ഓഹരികൾ വാങ്ങാനാകൂ എന്ന് സർക്കാരും കരുതുന്നു. അതുകൊണ്ട്, കൺസോർഷ്യം രൂപീകരിക്കപ്പെടുംവരെ കാത്തിരിക്കാൻ സർക്കാരും തയ്യാറായേക്കും.
ഗ്രീൻ എനർജിയും നിക്ഷേപവും
ആഗോളതലത്തിൽ ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ഫോസിൽ ഇന്ധനത്തിൽ നിന്ന് പിന്മാറി ഹരിത ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വൻ തുക നിക്ഷേപിച്ച് ബി.പി.സി.എല്ലിനെ ഏറ്റെടുക്കാൻ ആഗോള ഊർജ കമ്പനികൾ മടികാട്ടുമോയെന്ന ആശങ്കയുമുണ്ട്.
ബി.പി.സി.എൽ ഓഹരി വില്പനയ്ക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്.ഡി.ഐ) 49 ശതമാനത്തിൽ നിന്ന് 100 ശതമാനമായി കേന്ദ്രം ഉയർത്തിയിട്ടുണ്ട്.
7 ലക്ഷം
ബി.പി.സി.എല്ലിനെ ഏറ്റെടുക്കുന്ന കമ്പനിക്ക്/കൺസോർഷ്യത്തിന് പ്രതിദിനം ഏഴുലക്ഷം ബാരൽ എണ്ണ സംസ്‌കരണ ശേഷിയുള്ള മൂന്ന് റിഫൈനറികളാണ് (മുംബയ്, കൊച്ചി, ബിന-മദ്ധ്യപ്രദേശ്) സ്വന്തമാവുക. 19,000 പെട്രോൾ സ്‌റ്റേഷനുകളും 6,200 എൽ.പി.ജി ഏജൻസികളും ബി.പി.സി.എല്ലിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |