തൃശൂർ: സമയോചിതമായ ഇടപെടലിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളേജ് പൊലീസ്. അതിന് കഴിഞ്ഞതാവട്ടെ യുവാവിന്റെ ഭാര്യ 112ൽ വിളിച്ചത് വഴി. ഫാനിൽ തൂങ്ങി ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവനാണ് പൊലീസുകാർ രക്ഷിച്ചത്. തിങ്കളാഴ്ച രാത്രി 11നാണ് സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ പി.പി. ബാബുവിനും സിവിൽ പൊലീസ് ഓഫീസർ കെ.കെ. ഗിരീഷിനും എമർജൻസി റെസ്‌പോൺസ് സിസ്റ്റത്തിലൂടെയാണ് അപകട സന്ദേശം ലഭിച്ചത്. മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നുവെന്നും വെട്ടുകത്തിയുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു സന്ദേശം. രക്ഷിക്കണമെന്ന അപേക്ഷയും. ഗൃഹനാഥനായ യുവാവ് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഭാര്യയെ മർദ്ദിക്കും. ചെറിയ രണ്ട് കുട്ടികൾ പേടിച്ച് നിലവിളിക്കും. രണ്ട് ദിവസം മുൻപും വഴക്കുണ്ടായി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പൊലീസിനെ വിളിക്കുന്നതിൽ നിന്ന് യുവാവ് ഭാര്യയെ തടഞ്ഞു. തിങ്കളാഴ്ച വീണ്ടും പ്രശ്‌നമുണ്ടായപ്പോഴാണ് യുവതി 112ൽ വിളിച്ചത്.
പൊലീസെത്തുമ്പോൾ യുവാവ് മുറിക്കകത്തായിരുന്നു. അയാളുടെ ഭാര്യയോടും മക്കളോടുമായി സംസാരിക്കുന്നതിനിടെ പൊലീസുകാരനായ ഗിരീഷ്, ജനൽപ്പാളികൾക്കിടയിലൂടെ മുറിയിലേക്ക് നോക്കിയപ്പോൾ യുവാവ് ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉള്ളിൽ നിന്നും പൂട്ടിയ വാതിൽ പൊലീസുകാർ ചവിട്ടിത്തുറന്ന് പിടയുകയായിരുന്ന യുവാവിനെ താഴെയിറക്കി പൊലീസ് ജീപ്പിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു. തക്കസമയത്ത് ചികിത്സ ലഭിച്ച യുവാവ് അപകടനില തരണം ചെയ്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പൊലീസ് യുവാവിനെ കൗൺസലിംഗിന് നിർദ്ദേശിക്കുകയും അവരത് അനുസരിക്കുകയും ചെയ്തു.
ഇത്രയധികം മദ്യപിക്കാനും പ്രശ്‌നങ്ങളുണ്ടാകാനുമുള്ള കാരണങ്ങൾ ആ കുടുംബത്തിലില്ല. മാനസികാരോഗ്യ വിദഗ്ദ്ധന്റെ ചികിത്സ ലഭിച്ചാൽ യുവാവിന് പുതുജീവിതം ലഭിക്കും. ചികിത്സ തേടുന്നുണ്ടോ എന്ന് അന്വേഷിക്കും. 112ൽ വിളിച്ചാൽ മതി. പൊലീസുണ്ട് സഹായത്തിന്.
- പി.പി ബാബു, സബ് ഇൻസ്‌പെക്ടർ മെഡിക്കൽ കോളേജ് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |