SignIn
Kerala Kaumudi Online
Saturday, 27 April 2024 4.51 AM IST

21കാരിക്ക് നേരെ ക്രൂരമായ പീഡനശ്രമം: പത്താംക്ളാസുകാരൻ അറസ്റ്റിൽ  പ്രതി മുൻ ജൂഡോ ചാമ്പ്യൻ

crime

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂകരയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന 21കാരിയെ പട്ടാപ്പകൽ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ജൂഡോ ചാമ്പ്യൻ കൂടിയായ 15 വയസുകാരൻ അറസ്റ്റിൽ. യുവതിയുടെ നാട്ടുകാരനും പത്താംക്ളാസുകാരനുമാണ് പ്രതി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെളുത്ത് തടിച്ച് മീശയും താടിയുമില്ലാത്ത ആളാണെന്നും കണ്ടാൽ തിരിച്ചറിയാമെന്നും യുവതി മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡ‌ിയിലെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹാജരാക്കാനാവില്ലെന്നും മെഡിക്കൽ പരിശോധന അടക്കമുള്ള കാര്യങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കുമെന്നും എസ്.പി എസ്.സുജിത് ദാസ് പറഞ്ഞു.

കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്ന യുവതി പഠനാവശ്യാർത്ഥം പോവുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ വച്ച് യുവതിയെ രഹസ്യമായി പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിക്കുകയും റോഡ‌ിനോട് ചേർന്ന മതിലിന് മുകളിലൂടെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് എടുത്തെറിയുകയും ചെയ്തു. ഉയരമുള്ള മതിലായതിനാൽ റോഡിലൂടെ പോവുന്നവർക്ക് കാണാനാവില്ല.

പീഡനശ്രമം ചെറുത്തപ്പോൾ പ്രതി യുവതിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. യുവതിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. ഷാൾ വലിച്ച് കീറി യുവതിയുടെ കൈകൾ കെട്ടുകയും ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തിരുകുകയും ചെയ്തു. ഇയാളിൽ നിന്ന് കുതറിയോടിയ യുവതി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച രാത്രിയോടെ യുവതി ആശുപത്രി വിട്ടു.

 തെളിവായത് സിസി ടിവി ദൃശ്യങ്ങൾ

സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പീ‌ഡനശ്രമം നടത്തിയ സ്ഥലത്തിനടുത്തെ ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതി റോഡിലൂടെ നടക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. യുവതിയുടെ ചെറുത്തുനിൽപ്പിൽ പ്രതിയുടെ ദേഹത്തും മുറിവേറ്റിരുന്നു. കഴിഞ്ഞ ദിവസം നായ ഓടിച്ചെന്നും അപ്പോൾ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. വീട്ടുകാരോടും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. നേരത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ രണ്ടുതവണ പ്രതിയെ യുവതി കണ്ടിട്ടുണ്ട്.

 മികച്ച ജൂഡോ അഭ്യാസി

പ്രതി മികച്ച ജൂഡോ അഭ്യാസിയാണെന്ന് എസ്.പി എസ്.സുജിത് ദാസ് പറഞ്ഞു. ശാരീരികമായി നല്ല ബലവാനാണ്. യുവതി ചെറുത്തുനിന്നതിനാൽ ജീവാപായമുണ്ടായില്ല. പ്രതിക്ക് ഇന്റർനെറ്റ് ദുരുപയോഗമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനശ്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAPES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.