തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും അധികം വിദ്യാഭ്യാസ,സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിലും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ശിശുക്ഷേമ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ആകെ 45 ശൈശവ വിവാഹങ്ങൾ നടന്നു. എന്നാൽ കഴിഞ്ഞ വർഷം 41 വിവാഹങ്ങളാണ് നടന്നത്.ഇത്തരത്തിൽ ഓരോ വർഷവും ശൈശവ വിവാഹങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
വയനാട് ജില്ലയിലാണ് ഇക്കാലയളവിൽ കൂടുതൽ ശൈശവ വിവാഹം നടന്നത്. കഴിഞ്ഞ കൊല്ലം 27 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 36 ആയി ഉയർന്നിട്ടുണ്ട്.വിവാഹത്തിന്റെ എണ്ണം വർദ്ധിക്കുവെന്ന പരാതി നേരത്തെ ഉയർന്നിരുന്ന മലപ്പുറത്തെ അവസ്ഥയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്നായിരുന്നത് ഇപ്പോൾ ഒന്നായി കുറഞ്ഞു.ഈ വർഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശൂരിൽ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശുർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു.
പൊൻവാക്ക്
സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ തടയാനുള്ള പദ്ധതിയാണ് പൊൻവാക്ക്.ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന കൃത്യമായ വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികമായി നൽകും.പൊതു ജനങ്ങളുടെ സഹായത്തോടെ ശൈശവ വിവാഹം തടയുക എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |