തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ സി പി എമ്മിന്റെ പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും ജയചന്ദ്രന് വിലക്കുണ്ട്.
ഈ വിഷയത്തിൽ പാർട്ടി കുറച്ചു ദിവസങ്ങളിലായി കടുത്ത പ്രതിരോധത്തിലായിരുന്നു. സാധാരണ പേരൂർക്കട ലോക്കൽ കമ്മിറ്റി ചേരാറുള്ള കെട്ടിടത്തിൽ നിന്ന് മാറി കേശവദാസപുരത്തുള്ള ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു യോഗം ചേർന്നത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് ജയചന്ദ്രൻ അറിയിച്ചു. അനുപമയുടെ അറിവോടെയാണ് താൻ കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തിലുൾപ്പെടെ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും ജയചന്ദ്രൻ കമ്മിറ്റിയെ അറിയിച്ചു.
എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് കടുത്ത എതിർപ്പാണ് യോഗത്തിൽ ഉയർന്നത്. പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന അളവിലേക്ക് പ്രശ്നം വഷളായതായും സംഭവം ജയചന്ദ്രന് കുറച്ചു കൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നെന്നും കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. ഇതിനെതുടർന്നാണ് ജയചന്ദ്രനെ പാർട്ടിയിൽ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനം ഉണ്ടായത്. സംഭവം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.
ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കേണ്ടതായുണ്ട്. ഉച്ചക്കു ശേഷം നടക്കുന്ന പേരൂർക്കട ഏരിയാ കമ്മിറ്റിയിൽ പ്രശ്നം ചർച്ച ചെയ്ത് അംഗീകരിക്കും. ഇതിന് പുറമേ കൂടുതൽ എന്തെങ്കിലും നടപടികൾ വേണമോ എന്നും ഏരിയാ കമ്മിറ്റി നിർദ്ദേശിക്കും.
കഴിഞ്ഞ ദിവസം സംഭവത്തിൽ സർക്കാരിന്റെ ആവശ്യം പരിഗണിച്ച് നിലവിലെ ദത്ത് എടുക്കൽ നടപടിക്രമങ്ങൾ കുടുംബ കോടതി താത്കാലികമായി നിറുത്തി വച്ചിരുന്നു. ആന്ധ്രാ സ്വദേശികളായ അദ്ധ്യാപകരാണ് കുഞ്ഞിനെ ദത്തെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട നടപടിയാണ് നിറുത്തി വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |