കൊച്ചി: ഡിസംബറിൽ വിളവെടുക്കാൻ പാകത്തിനായിരുന്നു കൂടുമത്സ്യ കർഷകനും പറവൂർ സ്വദേശിയുമായ അനൂപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കൊവിഡിന്റെ പ്രതിസന്ധിക്കിടയിലും മാസം നല്ലൊരു തുകയ്ക്ക് തീറ്റയും നൽകി.
ഒരുമാസത്തിന് ശേഷം കിട്ടുന്ന ആദായത്തിലായിരുന്നു പ്രതീക്ഷയത്രയും. പെരുമഴയ്ക്കൊപ്പം അണക്കെട്ടുകൾ തുറക്കുകയും ചെയ്‌തതോടെ കലങ്ങിമറിഞ്ഞൊഴുകിയ പെരിയാർ അനൂപിന്റെ പൂർണവളർച്ചയെത്തിയ മീനുകളുടെ ജീവനും അപഹരിച്ചാണ് അറബിക്കടലിലേക്ക് കടന്നുപോയത്. പെരിയാറിന്റെ തീരത്തെ മറ്റ് കൂടുമത്സ്യകർഷകരുടെയും അവസ്ഥ സമാനമാണ്. കൂടുകളിൽ ചെളി വന്നടിയുകയും ഇതൂമൂലമുണ്ടായ അണുബാധയുമായിരുന്നു മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം. ഡിസംബറിലെ സീസൺ കണക്കാക്കിയാണ് ഭൂരിഭാഗം പേരും കൃഷിയിറക്കിയത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ചവർക്കും നഷ്ടമുണ്ടായി. മഹാപ്രളയത്തിന് 10ലക്ഷം രൂപ വരെ നഷ്ടപ്പെട്ട കർഷകർ ജീവിതം ഒരുവിധം കരയ്ക്ക് അടുപ്പിച്ചുവരികെയാണ് പേമാരി വീണ്ടും ദുരിതം സമ്മാനിച്ചത്. 75,000 മുതൽ ഒന്നര ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്തുപൊങ്ങി. ശേഷിക്കുന്ന മീനുകളെ പ്രത്യേകം കരുതലോടെ പരിപാലിച്ച് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
ചത്തുപൊങ്ങി ചെമ്പല്ലി
പെരിയാറിന്റെ തീരങ്ങളിൽ ആയിരത്തോളം കൂടുമത്സ്യ കർഷരുണ്ട്. ഭൂരിഭാഗം പേർക്കും നഷ്ടമുണ്ടായി. ചെമ്പല്ലി, കാളാഞ്ചി, കരിമീൻ എന്നിവയെയാണ് കൂടുതലും നിക്ഷേപിച്ചിരുന്നത്. ചെമ്പല്ലിയാണ് കൂടുതലും ചത്തത്.
കൂടിൽ മുന്നിൽ
കുറഞ്ഞ ചെലവിൽ മികച്ച ആദാമായമെന്നതാണ് കൂടുമത്സ്യക്കൃഷിയെ ജനകീയമാക്കിയത്. എറണാകുളം ജില്ലയിലാണ് കൂടുമത്സ്യക്കൃഷി കൂടുതൽ. ആലുവയിൽ പെരിയാർ, കോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറക്കൽ, വൈപ്പിൻ, എടവനക്കാട് മേഖലകളിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ചിറയ്ക്കൽ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും കോട്ടയത്ത് പെരുവ, പൂത്തോട്ട കായലുകളിലും തൃശൂരിൽ ചേറ്റുവ, എങ്ങണ്ടിയൂർ, കൈപ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിലുമാണ് കൂടുകൃഷി നടക്കുന്നത്.
പ്രകൃതി കനിഞ്ഞാൻ കൈനിറയെ പണം
ആയിരം മുതൽ രണ്ടായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളുടെ വലിപ്പമനുസരിച്ച് നിക്ഷേപിക്കുന്നത്. ഒന്നര വർഷം കൊണ്ട് പൂർണവളർച്ചയെത്തും. ആഴ്ചയിൽ 200 കിലോ തീറ്റവേണം. ചെറിയ മീനുകളും കൂന്തലുമെല്ലാം മുറിച്ച് നൽകും.
കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ പോലും നല്ലൊരുതുക ആദായം ലഭിക്കുമെന്നതാണ് യുവാക്കളെയടക്കം കൃഷിയിലേക്ക് ആർഷിക്കുന്നത്.
പെരിയാർ കലങ്ങിമറിഞ്ഞ് ഒഴുകയും ചെളി അടിയുകയും ചെയ്തതോടെ മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങി. 75000 രൂപയുടെ മീനാണ് ചത്തുപോയത്.
സ്നേഹിൻ,കൂടുമത്സ്യ കർഷകൻ,ഗോതുരുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |