തൃശൂർ: സ്‌കൂൾ തുറക്കാൻ ദിവസം മാത്രം ശേഷിക്കേ 20 മാസത്തിന് ശേഷം ക്ലാസിലെത്തുന്ന വിദ്യാർത്ഥികളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച ' പാഠം ' അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നു. ആദ്യ രണ്ടാഴ്ച്ചക്കാലം അദ്ധ്യാപകരുടെ സമീപന രീതി, കുട്ടികളോടുള്ള പെരുമാറ്റം, രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തൽ എന്നിവയെ കുറിച്ചെല്ലാമാകും പരിശീലനം.
ആദ്യഘട്ടത്തിൽ രണ്ട് പേർക്ക് സംസ്ഥാന തലത്തിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് അവരുടെ നേതൃത്വത്തിൽ ജില്ലയിലെ 21 അദ്ധ്യാപകർക്കും പരിശീലനം നൽകി. തുടർന്നാണ് സബ് ജില്ലാ തലത്തിൽ മറ്റ് അദ്ധ്യാപകർക്ക് ക്ലാസ് നൽകുന്നത്. ഇന്നലെ രാവിലെ മുതൽ ഉച്ച വരെയായിരുന്നു ഓൺലൈനിലൂടെയുള്ള പരിശീലനം. ഇന്ന് എല്ലാ കേന്ദ്രങ്ങളിലും പരിശീലനം പൂർത്തിയാക്കാനാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളുകളിൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ക്ലാസ് തല പി.ടി.എകളും രൂപീകരിച്ചിരുന്നു. ഇതിനിടെ പുതിയ നിർദ്ദേശ പ്രകാരം രക്ഷിതാക്കൾ രണ്ട് ഡോസ് വാക്‌സിനെടുത്തില്ലെങ്കിൽ കുട്ടികളെ സ്‌കൂളുകളിലേക്ക് പരമാവധി വിടാതിരിക്കുന്നതാണെന്ന നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. രോഗ ലക്ഷണമുള്ള വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് വിടരുതെന്ന നിർദ്ദേശവുമുണ്ട്.
കുട്ടികളെ ടെൻഷനടിപ്പിക്കരുത്
കുട്ടികളിൽ പഠനകാര്യത്തിൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്താൻ പാടില്ലെന്ന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഇതനുസരിച്ചാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. മാസങ്ങളോളം മൊബൈൽ വിദ്യാഭ്യാസം കഴിഞ്ഞാണ് സ്‌കൂളുകളിലെത്തുന്നത്. അതുകൊണ്ട് ഓരോ പാഠഭാഗങ്ങൾക്ക് അനുസരിച്ച് അവരുടെ പഠന രീതി എളുപ്പത്തിലാക്കുന്ന തരത്തിൽ വീഡിയോകളും ചിത്രങ്ങളും കാണിച്ചായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഒന്ന് മുതൽ ഏഴ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നവർക്ക് ഒറ്റ രീതിയിലാണ് പരിശീലനം. എന്നാൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ഓരോ വിഷയത്തിലും പ്രത്യേകമായി തരം തിരിച്ച് അവർക്ക് വ്യത്യസ്ത രീതിയിലുള്ള പരിശീലനമാണ് നൽകുന്നത്. ആയിരക്കണക്കിന് അദ്ധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |