ചിറ്റൂർ: കാലം തെറ്റിയ കാലവർഷവും തോരാതെ പെയ്ത കനത്ത മഴയിലും കൊയ്‌തെടുത്ത നെല്ല് പോലും ഉണക്കിയെടുക്കാനാകാതെ മുളച്ച് നശിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് അനുഗ്രഹമായി നെല്ലുണക്ക് യന്ത്രം. കനത്ത മഴയ്ക്കിടെ കൊയ്‌തെടുത്ത ശേഷം ഇടയ്ക്ക് കിട്ടുന്ന വെയിലിൽ ഉണക്കി ചാക്കിലാക്കി വച്ചാലും നെല്ല് സംഭരണം വൈകിയാൽ നെല്ല് മുളച്ചുതുടങ്ങും. അത് വീണ്ടും ഉണക്കിയെടുക്കണം. ഇത് കർഷകർക്ക് ഏറെ കഷ്ടപ്പാടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഉണക്കുയന്ത്രം വളരെ സഹായകരമായെന്ന് കർഷകർ പറയുന്നു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കമ്പംപടി പാടശേഖരത്തിലെ കെ. സ്വാമിനാഥൻ, കെ. പ്രഭാകരൻ, എം.പി. രമ, എം.കെ. റോജി, പി. പുഷ എന്നിവർ ചേർന്നാണ് ഉണക്കുയന്ത്രം പാടശേഖരത്തിൽ എത്തിച്ചത്.
നല്ല ഈർപ്പുള്ള നെല്ല് പോലും രണ്ട് മണിക്കൂർ കൊണ്ട് രണ്ടര ടൺ ഉണക്കാനാകും. രണ്ടര ടൺ നെല്ലുണക്കാൻ യന്ത്രത്തിനു വാടക മണിക്കൂറിന് 3200 രൂപ നൽകണം. സാധാരനിലയിൽ അഞ്ച് ഏക്കർ കൃഷിയിടമുള്ള കർഷകന് പതിനായിരം കിലോ നെല്ല് കിട്ടിയാൽ അത് ഉണക്കിയെടുക്കാൻ പ്രതികൂല കാലവസ്ഥയിൽ 10 ദിവസമെങ്കിലും വേണ്ടിവരും. നല്ല വെയിലുണ്ടെങ്കിൽ തന്നെ ഒരാഴ്ചയാകും. ഇതിനു ഭീമമായ ചെലവ് വരുമെന്നും കർഷകർ പറയുന്നു.
ഇപ്പോൾ നെല്ല് കടത്തുന്നതിനും ഉണക്കുന്നതിനും സ്ത്രീ തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നിന്നാണ് യന്ത്രം കൊണ്ടു വന്നിട്ടുള്ളത്.
നെല്ലുണക്ക് യന്ത്രം പ്രവർത്തനം
നാല് ഇഞ്ച് വ്യാസമുള്ള ഹോസ് മെതിച്ച് കൂട്ടിയിട്ട നെല്ലിലേക്ക് ഇട്ടു കൊടുത്ത് ഏതാനും സ്ത്രീ തൊഴിലാളികൾ ചുറ്റും നിന്ന് ഈ ഹോസിലേക്ക് നെല്ല് കൂട്ടികൊടുത്താൽ മുഴുവൻ നെല്ലും ഉണക്ക് യന്ത്രത്തിലെ ബാരലിൽ നിറയും. രണ്ട് മണിക്കൂർ കൊണ്ട് നെല്ല് ഈർപ്പം17 ശതമാനത്തിലും കുറവായ നിലയിൽ ഉണങ്ങി പുറത്തേക്ക് വരും. ഉണങ്ങി പുറത്തു വരുന്ന നെല്ല് ചാക്കുകളിലാക്കാം. നെല്ലിലുള്ള പൊടിയും പതിരും ഈ യന്ത്രം തന്നെ വേർതിരിക്കും.
നെല്ലുണക്ക് യന്ത്രം സൗകര്യപ്രദവും ലാഭകരവുമാണ്. സാധാരണ ഗതിയിൽ മിക്ക കർഷകർക്കും കൊയ്ത നെല്ല് ഉണക്കാൻ പാകത്തിൽ മുറ്റമൊ കറ്റക്കളമൊ കാണില്ല. ടാർപോളിൻ വിരിച്ചാണ് മെതിയും ഉണക്കലും നടക്കുക. നെല്ല് ഉണക്കുയന്ത്രം വലിയ അനുഗ്രഹമാണ്.
-കെ. സ്വാമിനാഥൻ, കർഷകൻ, കമ്പംപടി പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |