കള്ളാർ (കാസർകോട് ): 'ചുമയുണ്ട് കുട്ടികളെ, ശ്വാസം മുട്ടുന്നു... ബാക്കി അടുത്ത ക്ലാസ്സിൽ... '. അവസാനവാക്കുകൾക്ക് ശേഷം ഓൺലൈൻ ക്ലാസ്സിൽ സ്ക്രീനിൽ നിന്ന് മറഞ്ഞയുടൻ പ്രിയപ്പെട്ട ടീച്ചർ കുഴഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് മലയോര ഗ്രാമത്തിലെ കുട്ടികൾ.
കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി സ്കൂൾ അദ്ധ്യാപിക ചുള്ളിയോടിയിലെ സി. മാധവിയെയാണ് (47) മരണം അപ്രതീക്ഷിതമായി കൂട്ടിക്കൊണ്ടു പോയത്. ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞു. അഞ്ചു വർഷം ജോലി ചെയ്ത കൊട്ടോടി ജി.എച്ച്.എസ്.എസിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ കുട്ടികളും സഹപ്രവർത്തകരും വിതുമ്പി. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്സ്.
"വീഡിയോ ഓണാക്കിയേ... എല്ലാരേം എനിക്കൊന്നു കാണാനാ... ", ടീച്ചർ ഇങ്ങനെ പറയുന്നത് പതിവില്ല. വീഡിയോ ഓണാക്കിയപ്പോൾ ഓരോ കുട്ടിയോടും സംസാരിച്ചു. ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചുമ അനുഭവപ്പെട്ടു. എന്താ ടീച്ചറേ പറ്റിയതെന്ന് ചോദിച്ച കുട്ടികളോട്, 'ഓ..., അതൊന്നും സാരമില്ല... തണുപ്പടിച്ചതാ..." എന്നുപറഞ്ഞ് ക്ലാസ് തുടർന്നെങ്കിലും അടുത്ത ക്ളാസിലാകാം എന്നുപറഞ്ഞ് നിറുത്തിയ ഉടൻ ടീച്ചർ കുഴഞ്ഞു വീണു. ടീച്ചറുടെ ചേച്ചി കല്ല്യാണി, ലോറി ഡ്രൈവറായ മകൻ രതീഷിനെ ഫോണിൽ വിളിച്ച് വേഗം വരാൻ പറഞ്ഞു. രതീഷ് ഇളയമ്മയെ എട്ടരയോടെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.
ഏതാനും മാസം മുമ്പാണ് മാധവി ടീച്ചർ അടോട്ടുകയ സ്കൂളിൽ ജോലിക്ക് ചേർന്നത്. സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ടീച്ചറുടെ മടക്കം. 1996ൽ അദ്ധ്യാപികയായ ഇവർ കാസർകോട് നെല്ലിക്കുന്ന്, ബന്തടുക്ക, കൊട്ടോടി സ്കൂളുകളിൽ ജോലി ചെയ്തു. സ്കൂളിൽ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കുന്ന മാർഗ്ഗരേഖകൾ പറഞ്ഞുകൊടുത്ത ശേഷം വൈകിട്ട് വീട്ടിലെത്തിയാണ് രാത്രി ഏഴരയ്ക്ക് ഓൺലൈൻ ക്‌ളാസ് ആരംഭിച്ചത്. രണ്ടു വർഷം മുമ്പ് ഭർത്താവ് ടി. ബാബു അസുഖം ബാധിച്ച് മരിച്ച ശേഷം ടീച്ചർ ഒറ്റയ്ക്കായിരുന്നു താമസം. ഇവർക്ക് മക്കളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |