തൃശൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിന്ന് ഇന്നലെ വൈകീട്ട് ആറോടെ താഹ ഫസൽ പുറത്തിറങ്ങി. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും ഹാജരാക്കിയാണിത്.
അതിസുരക്ഷാ ജയിലിലെ രണ്ടാം നിലയിൽ ഒറ്റ മുറി സെല്ലിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെ ജാമ്യ ഉത്തരവ് ഇ മെയിൽ വഴി ജയിലധികൃതർക്ക് ലഭിച്ചെങ്കിലും യഥാർത്ഥ രേഖയുമായി ജാമ്യക്കാരെത്തുമെന്ന് അറിയിച്ചതോടെ മോചനം വൈകിട്ടായി. സഹോദരൻ ഇജാസും അഭിഭാഷകനും ചേർന്നാണ് ജയിലിലെത്തി രേഖകൾ കൈമാറിയത്. ജയിലിന് പുറത്ത് പിതാവ് അബൂബക്കറും ഉമ്മ ജമീലയും കാത്തുനിന്നിരുന്നു. 2019 നവംബർ മാസത്തിലായിരുന്നു അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യു.എ.പി.എയും ചുമത്തി. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുത്തു. എന്നാൽ പ്രാഥമിക തെളിവ് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സെപ്തംബറിൽ എൻ.ഐ.എ കോടതി ഇരുവർക്കും ജാമ്യം നൽകി.
ഇതിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി താഹയ്ക്കും ജാമ്യം അനുവദിക്കുകയും അലന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തത്. മാവോയിസ്റ്റ് ബന്ധത്തിന് അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന എൻ.ഐ.എ വാദം തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് താഹയെ ഹാജരാക്കിയത്.
'സർക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്. കേസിൽ സി.പി.എമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ല'.
-താഹ ഫസൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |