പ്രഖ്യാപനം ആന്റണിയെ കണ്ട ശേഷം
തിരുവനന്തപുരം: നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടും ഇരുപതാണ്ടത്തെ പിണക്കം അവസാനിപ്പിച്ചും ചെറിയാൻ ഫിലിപ്പ് മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 11ന് തന്റെ രാഷ്ട്രീയഗുരുവും മുതിർന്ന നേതാവുമായ എ.കെ. ആന്റണിയെ വഴുതക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട ശേഷമായിരുന്നു ഇടതുസഹയാത്രികനായിരുന്ന ചെറിയാന്റെ ഔദ്യോഗിക പ്രഖ്യാപനം. ചെറിയാനെ ആന്റണി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. അഭയകേന്ദ്രത്തിൽ ഭിക്ഷാംദേഹിയായി തുടരുന്നതിനേക്കാൾ നല്ലത് സ്വന്തം തറവാട്ടിൽ മരിക്കുന്നതാണെന്ന ചിന്തയിലുണ്ടായ തീരുമാനമെന്ന് ചെറിയാനും പറഞ്ഞു.
മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പിന് സംസ്ഥാന കോൺഗ്രസിൽ ഉചിതമായ സ്ഥാനം നൽകുമെന്നാണറിവ്. പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെയും എക്സിക്യുട്ടിവിന്റെയും അടുത്തയാഴ്ച ചേരുന്ന യോഗത്തോടനുബന്ധിച്ചാകും ചെറിയാന്റെ കോൺഗ്രസിലേക്കുള്ള ഔദ്യോഗികപ്രവേശനം. തുടർന്നാകും അദ്ദേഹത്തിന് നൽകേണ്ട പരിഗണന സംബന്ധിച്ച് തീരുമാനമെടുക്കുക.
2001ലാണ് നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്. അന്നുമുതൽ ഒരു പാർട്ടിയിലും അംഗമായില്ലെങ്കിലും സി.പി.എമ്മുമായും ഇടതുമുന്നണിയുമായും സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. സി.പി.എമ്മിന്റെ കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ആഗ്രഹിച്ച ചെറിയാൻ അത് നിഷേധിക്കപ്പെട്ടതിൽ ഖിന്നനായിരുന്നു. ഇടതുതുടർഭരണത്തിൽ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത് അദ്ദേഹം നിരസിച്ചു. കുറച്ചുകാലമായി കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം സമ്പർക്കത്തിലായിരുന്നു.
54 വർഷം മുമ്പ് കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ചെറിയാൻ, എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റായിരിക്കെ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. ആന്റണിയുടെ പ്രതിച്ഛായാ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ചെറിയാൻ, പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ എ വിഭാഗത്തിന്റെ കരുത്തുറ്റ പോരാളിയായിരുന്നു. കുപ്രസിദ്ധമായ ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രവർത്തനങ്ങളെപ്പറ്റി ചില പരോക്ഷസൂചനകൾ ചെറിയാൻ തന്നെ നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റ്നന്റായി നിന്ന ചെറിയാൻ പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമർശകനായി. പാർട്ടി വിട്ടശേഷം ഇടതുപിന്തുണയോടെ പുതുപ്പള്ളിയിൽ ചാണ്ടിക്കെതിരെ മത്സരിച്ചു. നാല് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. 1991ൽ ആദ്യം മത്സരിച്ചത് കോട്ടയം മണ്ഡലത്തിൽ അന്തരിച്ച പ്രമുഖ സി.പി.എം നേതാവും മന്ത്രിയുമായിരുന്ന ടി.കെ. രാമകൃഷ്ണനെതിരെയായിരുന്നു. തുടർന്ന് ഒരു പതിറ്റാണ്ടോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അദ്ദേഹമില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |