സി.പി.എമ്മിൽ മന:സാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി
തിരുവനന്തപുരം: ഒരു ന്യായീകരണ തൊഴിലാളിയായി ഇടതുമുന്നണിയിൽ തുടരുന്നതിന് പകരം ജനിച്ചുവളർന്ന തറവാട്ടിൽ കിടന്നു മരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അഭയ കേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിലും നല്ലത് സ്വന്തം തറവാട്ടിൽ കിടന്ന് മരിക്കുന്നതാണ്. 20 വർഷമായി ഇടതുപക്ഷ സഹയാത്രികനാണ്. സി.പി.എമ്മിൽ അംഗത്വം എടുത്തിരുന്നില്ലെങ്കിലും ഒരു വക്താവിനെപോലെയാണ് ഇടപെട്ടിരുന്നത്. സി.പി.എമ്മിൽ മന:സാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ട്. അവർ ഏൽപ്പിച്ച രാഷ്ട്രീയ ചുമതലകൾ സത്യസന്ധമായി നിർവഹിച്ചിട്ടുണ്ട്. സി.പി.എം നേതാക്കൾക്കെതിരെ ഒരുവാക്ക് പോലും താൻ ഉരിയാടിയിട്ടില്ല. എ.കെ.ജി സെന്ററിലെ രഹസ്യങ്ങൾ ഒന്നുംതന്നെ താൻ പുറത്തുപറഞ്ഞിട്ടില്ല, പറയുകയും ഇല്ല.
ഇടതുപക്ഷത്ത് നിന്ന് അധികാര സ്ഥാനങ്ങൾ ലഭിച്ചിരുന്നു. അധികാരസ്ഥാനം ലക്ഷ്യമാക്കിയല്ല, രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോൺഗ്രസിൽ പോകുന്നത്. കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു രാഷ്ട്രീയ ജീവിയായിരുന്നു. സി.പി.എമ്മിലെത്തിയപ്പോൾ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്നോട്ട് പോയി. എനിക്ക് രാഷ്ട്രീയ ജീവിയാകണം. അങ്ങനെ ആകണമെങ്കിൽ ഇടതുപക്ഷ സഹവാസം ശരിയല്ലെന്ന തിരിച്ചറിവാണ് അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള കാരണം. എന്റെ വേരുകൾ കോൺഗ്രസിലാണ്. എനിക്ക് മറ്റൊരിടത്തും വളരാൻ സാധിക്കില്ല.
'ഇടതുപക്ഷം എന്റെ രാഷ്ട്രീയ
പ്രസക്തി ഇല്ലാതാക്കി'
ഇടതുപക്ഷം എന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കി. കോൺഗ്രസിനകത്ത് നിൽക്കുമ്പോൾ അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കോൺഗ്രസിലെ തർക്കങ്ങൾ എഴുതുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. എന്നാൽ ഇടതുപക്ഷത്ത്, അവിടത്തെ വിഭാഗീയത എഴുതിയിരുന്നെങ്കിൽ ഒരിക്കലും എ.കെ.ജി സെന്ററിൽ തുടരാൻ കഴിയുമായിരുന്നില്ല. എന്നെ ശത്രുവായി പ്രഖ്യാപിച്ചേനേ. അതുകൊണ്ടാണ് ഇടതുപക്ഷത്ത് നിന്നുകൊണ്ട് ചരിത്ര രചനയ്ക്ക് മുതിരാതിരുന്നത്. 12 വയസ് മുതൽ 47 വരെ കോൺഗ്രസിൽ പ്രവർത്തിച്ച വ്യക്തിയാണ് ഞാൻ. എന്റെ അദ്ധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലാണ്.
'കോൺഗ്രസിൽ എന്റെ
ആവശ്യം നടപ്പാക്കപ്പെട്ടു'
10 വർഷം അധികാരത്തിലിരുന്നവരെ വീണ്ടും എം.എൽ.എ സ്ഥാനത്തേക്ക് മത്സരിപ്പിക്കരുതെന്ന് കോൺഗ്രസിലായിരുന്നപ്പോൾ 2001ൽ താൻ ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം അന്നത് തള്ളി. അതിൽ ക്ഷുഭിതനായാണ് താൻ പാർട്ടി വിട്ടത്. ഇപ്പോൾ കോൺഗ്രസിൽ എന്റെ ആവശ്യം നടപ്പാക്കപ്പെട്ടിരിക്കുന്നു. അധികാര കുത്തക അവസാനിച്ചിരിക്കുന്നു. പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും സ്ഥിരംനേതാക്കൾ മാറി പുതിയ നേതാക്കൾ വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |