കേരള നവോത്ഥാന ചരിത്രത്തിലെ നിർണായക ഏടാണ് ഗുരുവായൂർ സത്യഗ്രഹം. കൊടികുത്തി വാണ ജാതിവിവേചനത്തിനെതിരെ ക്ഷേത്രനട സമരവേദിയാക്കി നടന്ന ആസൂത്രിതമായ പോരാട്ടം. നേതൃത്വം നൽകിയത് കോൺഗ്രസ്.
1931 നവംബർ ഒന്നിന് സമരം ആരംഭിച്ചു. 1947 ജൂൺ രണ്ടിനാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാ ഹൈന്ദവർക്കും പ്രവേശനം ലഭിച്ചത്. 1934 ജനുവരി 11ന് മഹാത്മാഗാന്ധി ഗുരുവായൂരിലെത്തിയതോടെ സമരം ദേശീയ ശ്രദ്ധയിലേക്ക് വന്നു. കെ.കേളപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭൻ, എ.കെ.ഗോപാലൻ, പി.കൃഷ്ണപിള്ള, കെ.മാധവൻ, എൻ.പി.ദാമോദരൻ, ആര്യ പള്ളം, വിഷ്ണു ഭാരതീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങി മഹാരഥന്മാരുടെ നിര ഗുരുവായൂരിലെ
അയിത്തോച്ചാടനത്തിൽ പോരാളികളായി. അവർണരുടെ ക്ഷേത്രപ്രവേശനത്തിനായി സവർണ നേതാക്കളുടെ വലിയ നിര തന്നെ രംഗത്തിറങ്ങി.
കെ.കേളപ്പൻ
1931ലെ കോൺഗ്രസിന്റെ വടകര സംസ്ഥാന സമ്മേളനത്തിൽ അവർണർക്ക് ക്ഷേത്രപ്രവേശനം വേണമെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കി. 1932 സെപ്തംബർ 21ന് കേളപ്പൻ തുടങ്ങിയ നിരാഹാരം വലിയ വിപ്ളവമായി. ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെയും മറ്റും നിർബന്ധത്താൽ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
മന്നത്തു പത്മനാഭൻ
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ ആദ്യദിനത്തിൽ ആദ്യ വോളന്റിയർ സംഘത്തിന്റെ നേതാവ് മന്നമായിരുന്നു. സമരസമിതി അദ്ധ്യക്ഷനുമായിരുന്നു. സത്യഗ്രഹ പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. തിരുവിതാംകൂറിൽ പ്രചാരണച്ചുമതല മന്നത്തു പത്മനാഭനും സി.വി.കുഞ്ഞുരാമനുമായിരുന്നു.
എ.കെ.ഗോപാലൻ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേദ്ധ്യ നേതാവായി വളർന്ന എ.കെ.ജിയെന്ന എ.കെ.ഗോപാലൻ ഗുരുവായൂർ സത്യഗ്രത്തിന്റെ വോളന്റിയർ ക്യാപ്റ്റനായിരുന്നു. എ.കെ.ജിയാണ് സമരത്തിന്റെ ഭാഗമായി ക്ഷേത്രം ചുറ്റി ഘോഷയാത്രയെന്ന ആശയം അവതരിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിനു മർദ്ദനമേറ്റത് സമരം സംഘർഷാത്മകമാക്കി. ക്ഷേത്രം അടച്ചിടേണ്ടിയും വന്നു.
സുബ്രഹ്മണ്യൻ തിരുമുമ്പ്
കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ദളിതരുടെ ജാഥ സംഘടിപ്പിച്ച് നേതൃത്വം നൽകിയ കവി. സമരത്തെ ആവേശത്തിൽ മുക്കിയത് തിരുമുമ്പിന്റെ കവിതകളാണ്. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് ഗുരുവായൂരിൽ സമരത്തിനിറങ്ങിയത്. കവിതയിൽ രാജ്യദ്രോഹം ആരോപിച്ച് സമരവേദിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട തിരുമുമ്പ്, ഒമ്പത് മാസത്തോളം ജയിലിലായി.
കെ.മാധവൻ
പതിനാറാം വയസിലാണ് ഗുരുവായൂർ സത്യഗ്രഹസമരത്തിന്റെ ഭാഗമായത്. സമരത്തിനിടെ തിടമ്പെഴുന്നള്ളിപ്പിന് ആനയെ ക്ഷേത്രത്തിനകത്തു കടത്താൻ തടസം നിന്നത് കെ.മാധവനായിരുന്നു. ആനയ്ക്കു മുന്നിൽ സ്വജീവൻ പണയം വച്ച് കുട്ടികളായ മാധവനും ഉണ്ണിയും കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
പി.കൃഷ്ണപിള്ള
ഗുരുവായൂർ സമരത്തിനിടെ സോപാനത്തിൽ കയറി മണിയടിച്ച് തൊഴുത് സമരത്തിന് തീ പിടിപ്പിച്ചു. അബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്ന ഇക്കാര്യം ചെയ്തതിന് ക്ഷേത്രത്തിനുള്ളിൽ വച്ച് കൃഷ്ണപിള്ളയ്ക്ക് മർദ്ദനമേറ്റു. പിന്മാറാതെ വീണ്ടും അദ്ദേഹം മണിയടിക്കുകയും മർദ്ദനമേൽക്കുകയും ചെയ്തു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേദ്ധ്യ നേതാവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |