കോട്ടയം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് ദീപാവലി 'സമ്മാന'മായി ഇന്നലെ ഒറ്റയടിക്ക് 266 രൂപ കൂട്ടിയതോടെ ചെറുകിട, ഇടത്തരം ഹോട്ടലുകൾ പൂട്ടേണ്ട ഗുരുതര സ്ഥിതിയിലായെന്ന് ഉടമകൾ. 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് 1000 രൂപയുടെ വർദ്ധനവാണ് മൂന്ന് മാസത്തിനുള്ളിൽ ഉണ്ടായത് . ഇടത്തരം ഹോട്ടലുകളിലേക്ക് ഒരു ദിവസത്തേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്ന ചെലവിൽ കുറഞ്ഞത് 3000 രൂപയുടെ വർദ്ധന ഒരു മാസത്തിനുള്ളിൽ ഉണ്ടായി.ഇതിനിടെയാണ് ഗ്യാസ് വിലയും വർദ്ധിപ്പിച്ചത്. ഇതനുസരിച്ച് ആഹാരസാധനങ്ങളുടെ വില കൂട്ടാൻ കഴിയില്ല.
ഗാർഹിക ഉപയോഗത്തിനുള്ള 14.5കിലോയുടെ സിലിണ്ടറിന് ഇപ്പോൾ 907 രൂപയാണ് വില . വാണീജ്യസിലിണ്ടറുമായി ആയിരം രൂപയുടെ വ്യത്യാസമുണ്ട്. എന്നാൽ ഹോട്ടലുകളിൽ ഇത് ഉപയോഗിച്ചാൽ 10000 രൂപ വരെ പിഴയടക്കേണ്ടിവരും.
'അമ്പതു ശതമാനം സീറ്റുകളിൽ മാത്രമാണ് ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവാദം. വൈദ്യുതി, വെള്ളം, ലൈസൻസ് നിരക്കുകളിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടുമില്ല . ചെലവ് കൂടിയതനുസരിച്ച് ആഹാരസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയാത്തതിനാൽ ഹോട്ടലുകൾ അടച്ചു പൂട്ടുകയേ മാർഗമുള്ളു. '
- സുരേഷ്, ഹോട്ടൽ ഉടമ
'കുക്കിംഗ് ഓയിലിനും പാചക വാതകത്തിനുമാണ് ഏറ്റവുമധികം വിലകൂടിയത്. എന്നാൽ നാലു വർഷം മുമ്പത്തെ ചായയുടെ വില തന്നെയാണ് ഇപ്പോഴും. ഇതിനിടയിലാണ് കൊവിഡ് മൂലം കച്ചവടം കുറഞ്ഞത്. ചെലവ് കൂടിയതനുസരിച്ച് വരുമാനം കൂടുന്നില്ല. മിക്ക കടകളും നഷ്ടത്തിലാണ് . ഗുരുതര പ്രതിസന്ധിയാണ് ഹോട്ടൽ മേഖല നേരിടുന്നത്.'
- എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |