കൊവിഡ് മഹാമാരിയുടെ വരവ് വിതച്ച അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ആകാംഷയ്ക്കുമൊക്കെ വിരാമമിട്ട് കുറ്റാന്വേഷണ ലോകത്തെ കഥാനായകൻ ബോണ്ട് വെള്ളിത്തിരയിൽ എത്തിയെങ്കിലും ആരാധകരെ കോരിത്തരിപ്പിച്ച ചിത്രത്തിനൊടുവിലെ സസ്പെൻസ് ബോണ്ടിന്റെ ആരാധകരെ നിരാശരാക്കി.നോ ടൈം ടു ഡൈ എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും മുമ്പെങ്ങുമില്ലാത്തവിധം ജെയിംസ് ബോണ്ട് എന്ന ഇതിഹാസനായകൻ യാത്രപറയുകയാണ്.എന്നാൽ ബ്രിട്ടീഷ് സീക്രട്ട് ഏജന്റായ 007 ഇനിയും തുടരും. ഈ ചിത്രത്തിൽ പുതിയ 007 ആയി ഒരു വനിതയാണ് രംഗത്ത് വരുന്നത്.കമാൻഡർ ബോണ്ട് തന്നെ ഒരു വേളയിൽ അവരെ ഈ ചിത്രത്തിൽ ഡബിൾ ഓ സെവൻ എന്നു വിളിക്കുന്നുണ്ട്.ഓരോ സീക്രട്ട് ഏജന്റിനും ഓരോ നമ്പരാണ്.അതിൽ 007 ആയിരുന്നു ബോണ്ടിന്റേത്.
25ാമത്തെ ചിത്രമായ നോ ടൈം ടു ഡൈയിൽ ജെയിംസ് ബോണ്ട് എന്ന ബ്രിട്ടീഷ് ചാരന്റെ വേഷം മനോഹരമാക്കിയ ഡാനിയൽ ക്രെയ്ഗിനെ ഇനി ആ റോളിൽ കാണാനാകില്ലല്ലോ എന്ന വിഷമമാണ് ആരാധകർക്ക്. ഇതാദ്യമായാണ് ബോണ്ട് ചിത്രങ്ങളിൽ നായകൻ കഥാവശേഷനാകുന്നത്. ക്രെയിഗ് ബോണ്ട് വേഷം ഉപേക്ഷിച്ചപ്പോൾ ജെയിംസ്ബോണ്ടിനെ ആദ്യമായി മരിക്കാൻ വിടുകയാണ് സംവിധായകൻ.ഫിക്ഷണൽ കാരക്ടറായതിനാൽ ജെയിംസ് ബോണ്ടിന് ഇനി ഒരു ഭാവി ഉണ്ടോയെന്ന് പ്രവചിക്കാൻ കഴിയില്ല.
അഞ്ചാം ഊഴം
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്ഷണൽ കഥാപാത്രങ്ങളിൽ ഒരാളായ ബ്രിട്ടീഷ് ചാരനായ 007 എന്ന ജെയിംസ് ബോണ്ടിന്റെ വേഷം ഡാനിയൽ ക്രെയ്ഗ് ഇത് അഞ്ചാം തവണയാണ് ചെയ്യുന്നത്. കാസിനോ റോയൽ (2006), ക്വോണ്ടം ഒഫ് സോളസ് (2008), സ്കൈ ഫാൾ (2012), സ്‌പെക്‌ടർ (2015) എന്നിവയിലാണ് ഇതിന് മുമ്പ് ക്രെയ്ഗ് ബോണ്ടിന്റെ വേഷം അവതരിപ്പിച്ചത്. ഇയോൺ ( EON ) പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ബോണ്ട് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടിന്റെ വേഷം അവതരിപ്പിക്കുന്ന ആറാമത്തെ നടനാണ് ഡാനിയൽ ക്രെയ്ഗ്. വിഖ്യാത സ്കോട്ടിഷ് നടനായ ഷോൺ കോണറി, ജോർജ് ലേസെൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്‌നൻ എന്നിവരാണ് ക്രെയ്ഗിന് മുൻപേ ഇയോൺ പ്രൊഡക്‌ഷൻസിന്റെ കീഴിൽ ബോണ്ടിന്റെ വേഷം അവതരിപ്പിച്ചത്.
വിമർശനങ്ങളിൽ തുടക്കം
ഡാനിയൽ ക്രെയ്ഗ് എന്ന 53 കാരനായ ബ്രിട്ടീഷ് നടൻ ബോണ്ട് റോളിൽ നിന്ന് വിരമിക്കുമ്പോൾ ഒരു കാര്യത്തിൽ അഭിമാനിക്കാം. തങ്ങളുടെ അടുത്ത ചിത്രത്തിൽ ബോണ്ടാവുക ക്രെയ്‌ഗ് ആണെന്ന് 2005ൽ ഇയോൺ പ്രൊഡക്‌ഷൻസ് പ്രഖ്യാപിച്ചപ്പോൾ വിമർശിച്ചവരുടെയെല്ലാം വായടപ്പിച്ചിട്ടാണ് പടിയിറക്കം. ക്രെയ്ഗിനെ ബോണ്ടായി സങ്കല്പിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. കാരണം, മുമ്പ് ബോണ്ടിന്റെ വേഷങ്ങൾ അവതരിപ്പിച്ചവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ക്രെയ്‌ഗ്. സൃഷ്ടാവായ ഇയാൻ ഫ്ളെമിംഗിന്റെ ജെയിംസ് ബോണ്ട് കഥാപാത്രവുമായി ക്രെയ്‌ഗിന് സാമ്യമില്ലെന്നായിരുന്നു അവർ നിരത്തിയ വാദങ്ങൾ. 1953ൽ ബ്രിട്ടീഷുകാരനായ ഇയാൻ ഫ്ളെമിംഗിന്റെ തൂലികയിൽ നിന്നാണ് ജെയിംസ് ബോണ്ടെന്ന അവതാര പുരുഷന്റെ പിറവി.' കാസിനോ റോയൽ ' എന്നായിരുന്നു ഫ്ലെമിംഗിന്റെ ആദ്യ ബോണ്ട് നോവലിന്റെ പേര്. ബോണ്ടിനുണ്ടാകേണ്ട സ്വഭാവത്തിലേയും രൂപത്തിലേയും സവിശേഷതകൾ ഫ്ലെമിംഗ് വളരെ വ്യക്തമായി ലോകത്തിന് മുന്നിൽ വരച്ചുകാട്ടിയിരുന്നു. സാധാരണ മനുഷ്യനാണെങ്കിലും തന്റെ കൂർമബുദ്ധിയും ശത്രുക്കളെ തേടിപ്പിടിച്ച് വകവരുത്തുന്ന പോരാട്ട പാടവവുമാണ് ബോണ്ടിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വേഗതയേറിയ ചടുലമായ ഫൈറ്റ് സീനുകളിലെല്ലാം ക്രെയ്ഗിന് ഈ ഗുണങ്ങളോട് പൂർണമായും നീതി പുലർത്താൻ സാധിച്ചിരുന്നു. യുവാക്കൾക്കിടെയിൽ ക്രെയ്ഗിന് സ്വീകാര്യത ഏറാനുള്ള കാരണങ്ങളിലൊന്നും ഇത് തന്നെ.
അസാധാരണ മെയ് വഴക്കം
ഇനി ബോണ്ടിന്റെ രൂപത്തെ പറ്റി പറയാം. നീണ്ട ഒത്ത വണ്ണമുള്ള ബോണ്ട് കാഴ്ചയിൽ സുന്ദരനായിരിക്കണം. കണ്ടാൽ ഏകദേശം 30കളുടെ മദ്ധ്യവും 40 കളുമാണ് ബോണ്ടിന്റെ പ്രായം. ഇവിടെയാണ് പലരും ക്രെയ്ഗിന്റെ വരവിൽ ആദ്യം അല്പം വിമുഖത കാട്ടിയത്. തനിക്ക് മുന്നേ വന്ന് പോയവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ക്രെയ്ഗ്. 5 അടി 10 ഇഞ്ചോളം പൊക്കവും നീല കണ്ണുകളും പരുക്കൻ മുഖവും ബ്ലോണ്ട് നിറത്തിലെ മുടിയും ക്രെയ്ഗ് അവതരിപ്പിച്ച ബോണ്ടിന് മാത്രം അവകാശപ്പെടാനുള്ളതാണ്. ഇരുണ്ട തലമുടിയും കണ്ണുകളുമുള്ള സൗമ്യഭാവവുമുള്ള മുഖത്തോടും കൂടിയ ബോണ്ടുകളെയായിരുന്നു ക്രെയ്ഗിന് മുന്നേ സ്ക്രീനിൽ കണ്ടത്. എന്നാൽ, ഇതിനെയെല്ലാം വെറും പഴങ്കഥയാക്കിക്കൊണ്ടുള്ള ക്രെയ്ഗിന്റെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് കിട്ടിയത്. ഷോൺ കോണറിക്ക് ശേഷമുണ്ടായ ഏറ്റവും മികച്ച ബോണ്ടായും ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച എക്കാലത്തെയും മികച്ച നടനായും ലോകം ക്രെയ്ഗിനെ വാഴ്ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |