ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരിനെ ഉൾപ്പെടുത്തിയില്ല. അതേസമയം, 2022ലെ ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ജനുവരി 31വരെ അപേക്ഷിക്കാം.
കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് പത്താക്കി കുറച്ചത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നതും തിരികെ എത്തുന്നതും കരിപ്പൂരിലാണ്. അതിനാൽ എംബാർക്കേഷൻ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്‌വിയാണ് തീർഥാടന നടപടികൾക്ക് തുടക്കമിട്ടത്. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കും.
ഹജ്ജ് മൊബൈൽ ആപ് വഴിയും അപേക്ഷിക്കാം.സൗദിയുടെയും ഇന്ത്യയുടെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് തീർഥാടന മാർഗരേഖ. ഡിജിറ്റൽ ഹെൽത്ത് കാർഡ് അടക്കം നൽകും. ആരോഗ്യപരിരക്ഷയ്ക്ക് ഇ മസീഹ പദ്ധതിയുണ്ടാകും. തീർഥാടകരുടെ പ്രായം, ആരോഗ്യസ്ഥിതി, താമസം എന്നിവയിൽ കർശന നിയന്ത്രണങ്ങളുണ്ട്. പുരുഷ സഹയാത്രികനില്ലാതെ യാത്രചെയ്യാൻ നേരത്തെ അനുമതി തേടിയ സ്ത്രീകളുടെ അപേക്ഷകൾ വീണ്ടും പരിഗണിക്കും. സഹയാത്രികനില്ലാതെ യാത്രചെയ്യുന്ന സ്ത്രീകളെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |