ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ കൂടാതെയുള്ള യാത്രാനുമതി നൽകാൻ ആസ്ട്രേലിയ തീരുമാനിച്ചു. കൊവിഷീൽഡിന് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. ആസ്ട്രേലിയയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും തീരുമാനം പ്രയോജനപ്പെടും. അന്താരാഷ്‌ട്ര യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് കൊവാക്സിനും ചൈനയുടെ ബി.ബി.ഐ.ബി.പി-കോർവ് വാക്സിനും അംഗീകരിച്ചത്. ഇന്ത്യയിൽ വൈകാതെ കുട്ടികൾക്കുള്ള വാക്സിൻ നൽകിത്തുടങ്ങുന്നതിനാൽ കൊവാക്‌സിൻ എടുത്ത 12 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇളവെന്ന് ആസ്ട്രേലിയൻ സർക്കാർ ഉത്തരവിൽ പറയുന്നു. അതേസമയം ചൈനീസ് വാക്സിന്റെ കാര്യത്തിൽ 18-60 പ്രായപരിധിയുള്ളവർക്കാണ് ഇളവ്.
കൊവിഡ് പ്രതിരോധിക്കുന്നതിൽ കൊവാക്സിൻ ഫലപ്രദമാണെന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് അനുമതി ശുപാർശ ചെയ്‌ത തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വാക്‌സിനെടുക്കാത്തവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. വാക്‌സിൻ എടുത്തവർ അടക്കം യാത്രയ്ക്ക് മുമ്പെടുത്ത ആർടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്ത്യയുടെ വാക്സിൻ സർഫിക്കറ്റിന് അഞ്ചുരാജ്യങ്ങളുടെ അംഗീകാരം
എസ്റ്റോണിയ, കിർഗിസ്ഥാൻ, പാലസ്തീൻ, മൗറീഷ്യസ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരസ്‌പര ധാരണ പ്രകാരമാണ് രാജ്യങ്ങൾ അംഗീകാരം നൽകിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |