കൊച്ചി: ഇന്ധനവില വർദ്ധനയ്‌ക്കെതിരായ കൊച്ചിയിലെ റോഡ് ഉപരോധസമരത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ പൗലോസ് ഉൾപ്പടെ പ്രമുഖ നേതാക്കൾ പ്രതികളാണ്. മുഹമ്മദ് ഷിയാസ് ഒന്നാം പ്രതിയും പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ സുരേഷ് മൂന്നാം പ്രതിയുമാണ്. സ്ഥലത്തെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലിസ്‌റ്റ് തയ്യാറാക്കി അറസ്‌റ്റ് ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
ജോജുവിന്റെ കാർ തകർത്തതിനും ആക്രമിച്ചതിനും നടൻ നൽകിയ പരാതിയിൽ ഇന്ന് അറസ്‌റ്റുണ്ടാകുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു. അതേസമയം സംഭവത്തിൽ ജോജുവിനെതിരെ തെളിവില്ലെന്ന പൊലീസ് നിലപാടിൽ കോൺഗ്രസിന് എതിർപ്പുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് പ്രതികളെ തിരിച്ചറിയും. മുൻ മേയർ ടോണി ചമ്മിണിയുടെ പേര് ഇന്നലെ ജോജു പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ജോജുവിനെ കഴുത്തിൽ പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്‌തില്ലെന്ന് ടോണി ചമ്മിണി പറഞ്ഞു. ജോജുവിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്‌തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാകും കേസെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |