കണ്ണൂർ: ഡീസലിന്റെ അമിതമായ വിലക്കയറ്റം, ഭാരിച്ച കടബാധ്യതയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യബസുകൾ ഒമ്പത് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിനു മുന്നോടിയായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റിനു മുന്നിലും ഇന്നു ധർണ നടത്തും. കണ്ണൂരിൽ നടക്കുന്ന സമരം കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ നികുതിയിൽ ഇളവ് വരുത്തിയത് പര്യാപ്തമല്ല. കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണത്. സ്വകാര്യ ബസുകൾക്ക് ഡീസലിന് സബ്‌സിഡി നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ബസ് വ്യവസായം മുന്നോട്ടുപോകുന്നത് അസാധ്യമാണ്. സ്‌പെയർ പാർട്‌സ്, ടയർ എന്നിവയുടെ വില വർദ്ധനവും കൊവിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കാരണം വലിയൊരു ഭാഗം ബസുകളും സർവീസ് നടത്തുന്നില്ല.
ഒരു കാലത്ത് 32000 ത്തോളം ബസുകൾ ഓടിക്കൊണ്ടിരുന്ന സംസ്ഥാനത്ത് നിലവിൽ ഏഴായിരം ബസുകളാണ് ഓടുന്നത്. ജില്ലയിൽ 600 ബസുകളാണ് ഓടുന്നത്. ഡീസൽ വില കുറയ്ക്കുന്നതിനൊപ്പം മിനിമം ബസ് ചാർജ് 12 രൂപയെങ്കിലും ആക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രാജ് കുമാർ കരുവാരത്ത്, പി. പി. മോഹനൻ, കെ. വിജയൻ, പി.വി. പത്മനാഭൻ, കെ. വിശ്വനാഥ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |