കൊച്ചി: 'മരയ്ക്കാർ അറബിക്കടലിലെ സിംഹം' ഒ.ടി.ടിയിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നടത്തിയ ശ്രമങ്ങളോട് ഉടമകളുടെ സംഘടനയായ ഫുയോക് സഹകരിച്ചില്ല. മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായി സംസാരിച്ചാണ് തീരുമാനമെടുത്തത്
മോഹൻലാൽ നായകനാകുന്ന അടുത്ത അഞ്ചുസിനിമകളും ഒ.ടി.ടിയിൽ റിലീസ് ചെയ്യും. തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് രണ്ടുവർഷത്തോളം ശ്രമിച്ചത്. താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തിയേറ്ററുടമകൾ തയ്യാറായില്ല. ചർച്ചയ്ക്കുപോലും ഫുയോക് മുന്നോട്ടുവന്നില്ല. തിയേറ്റർ റിലീസ് ഒഴിവാക്കാൻ ചിലർ നീക്കം നടത്തിയെന്ന് കരുതുന്നു. സിനിമ 21 ദിവസം പ്രദർശിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിന് ഉടമകളുമായി കരാർ ഒപ്പിടാൻ ഫുയോക് ഭാരവാഹികൾ പറഞ്ഞു. 220 തിയേറ്ററുകൾക്ക് കരാർ പകർപ്പ് നൽകിയെങ്കിലും 89 പേർ മാത്രമാണ് ഒപ്പിടാൻ തയ്യാറായത്.
ബലത്തോടെ തുടരണമെന്നും ഒരു സിനിമയുടെ പേരിൽ പിന്മാറരുതെന്നും മോഹൻലാൽ പറഞ്ഞു. തുടർന്നാണ് ഒ.ടി.ടി റിലീസ് ചെയ്യാൻ തീരുമാനിച്ചത്. അഡ്വാൻസായി 40കോടിരൂപ തിയേറ്ററുകൾ നൽകിയെന്ന പ്രചാരണം ശരിയല്ല. ലഭിച്ച 4,89,500 രൂപ തിരിച്ചു നൽകി. ഒരുകോടി രൂപയോളം തനിക്ക് തിയേറ്ററുകൾ നൽകാനുണ്ട്. ഫുയോക് പിളർത്താൻ താൻ ശ്രമിക്കുന്നെന്ന ആരോപണം ശരിയല്ല. ഫുയോക് രൂപീകരിച്ചത് മുതൽ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് താൻ. തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കണമെന്നാണ് തിയേറ്ററുടമ കൂടിയായ തന്റെ താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ച അവസാനിച്ചു
മരയ്ക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചതായി കേരള ഫിലിംചേംബർ പ്രസിഡന്റ് ജി.സുരേഷ്‌കുമാർ അറിയിച്ചിരുന്നു. മദ്ധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സാംസ്കാരികമന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചർച്ചയും ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |