തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ അരലക്ഷത്തിലേക്ക് കുതിക്കുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രകാരം മരണപ്പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപ്പീലുകൾ ദിനംപ്രതി പെരുകുന്നതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണം.
ഓൺലൈൻ അപ്പീൽ അപേക്ഷാ സമർപ്പണം ഒരു മാസത്തോട് അടുക്കുമ്പോൾ അപേക്ഷകർ 20,000 കവിഞ്ഞു. കൊവിഡ് മരണമാണെന്ന് തെളിയിക്കുന്ന രേഖകളുമായാണ് എല്ലാവരും അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ ജൂൺ 18വരെ സംഭവിച്ച മരണങ്ങളിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്നവയും പരാതികൾ പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതും ദിനം പ്രതി 100ന് മുകളിലാണ്.നിലവിൽ സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ 33,048 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെട്ടാൽ മാത്രമേ സർക്കാരിന്റെ ധനസഹായത്തിനായി അപേക്ഷിക്കാനാകൂ.ഇന്നലെ വൈകിട്ട് 6.30വരെ 20,665 അപേക്ഷകളാണ് ലഭിച്ചത്. 3924 എണ്ണം തീർപ്പാക്കി. 16747 അപേക്ഷകൾ പരിഗണനയിലുമാണ്. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞമാസം ഒൻപത് മുതലാണ് കൊവിഡ് മരണപ്പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപ്പീൽ സംവിധാനം നിലവിൽ വന്നത്. https://covid19.kerala.gov.in/deathinfo/ എന്ന പോർട്ടുലിലൂടെയാണ് അപ്പീൽ നൽകേണ്ടത്. അതേസമയം സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യ ശരാശരി 80 എന്ന നിലയിലാണ്.
സഹായത്തിനായി 1102 അപേക്ഷകൾ
കൊവിഡ് മരണം സംഭവിച്ചവർക്ക് സർക്കാർ നൽകുന്ന 50,000 രൂപ ധനസഹായത്തിനായി ഇതുവരെ 1097 അപേക്ഷകളാണ് ലാന്റ് റവന്യു കമ്മീഷണറേറ്റിലേക്ക് ലഭിച്ചിട്ടുള്ളത്. മൂന്നുവർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം ലഭിക്കുന്നതിനായി 163 ബി.പി.എൽ കുടുംബങ്ങളും ഇന്നലെ വരെ അപേക്ഷ നൽകി.https://relief.kerala.gov.in എന്ന പോർട്ടിലിലൂടെയാണ് ധനസഹായങ്ങൾക്ക് അപേക്ഷിക്കേണ്ടത്.
അരക്കോടി കവിഞ്ഞ് കൊവിഡ് ബാധിതർ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം കവിഞ്ഞു. ഇന്നലെ 6580പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 50,01,835പേരാണ് ഇതുവരെ വൈറസ്ബാധിതരായത്. ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഒരുവർഷവും ഒൻപത് മാസവും പിന്നിടുമ്പോഴാണ് വൈറസിന്റെ പിടിയിലായവർ അരക്കോടി കടക്കുന്നത്. അതേസമയം 24മണിക്കൂറിനിടെ 62,219സാമ്പിളുകളാണ് പരിശോധിച്ചത്. 10.57ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളും റിപ്പോർട്ട് ചെയ്തു, ഇതുകൂടാതെ അപ്പീൽ നൽകിയ 111മരണങ്ങളും മതിയായ രേഖകളില്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18വരെയുള്ള 157മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6167പേർ സമ്പർക്കരോഗികളാണ്. 352പേരുടെ ഉറവിടം വ്യക്തമല്ല. 22പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 39ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 7085പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |